കൊറോണ വൈറസ് ബാധിക്കുന്നത് മതം നോക്കിയല്ലെന്നും വര്‍ഗീയ വിളവെടുപ്പ് നടത്താൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയ നടപടി ഓര്‍ക്കണമെന്നും ഇത് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  നിസാമുദ്ദീനിലെ തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 200ലധികം പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ മാത്രം പരിപാടിയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ മതം നോക്കി സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.  

 

  മുൻപ് സംസ്ഥാനത്ത് ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങുകളിലുമെല്ലാം ധാരാളം ആളുകള്‍ പങ്കെടുത്തിരുന്നുവെന്നും ഈ ഘട്ടത്തിലാണ് ഇതെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പുതുതായി പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  അതേസമയം, നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 60ഓളം പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഭയപ്പാടിന്‍റെ ആവശ്യമില്ല.

 

  കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലാത്ത സന്ദേശങ്ങള്‍ കണ്ടെത്തി തടയാൻ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

మరింత సమాచారం తెలుసుకోండి: