അമേരിക്കയില്‍ 70 ലക്ഷത്തോളം ആളുകളാണ് തൊഴിലില്ലായ്‍മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. കൊവിഡ് ഭീതിക്കൊപ്പം അമേരിക്കയില്‍ ആശങ്ക പടര്‍ത്തി തൊഴിലില്ലായ്‍മയും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണിത്.

 

  കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്‍ടത്തിലനിടയാക്കുന്നതാണ് ഒരാഴ്‍ചയ്ക്കിടെ തൊഴിലില്ലായ്‍മ ആനുകൂല്യത്തിന് ഇത്രയധികം ആളുകള്‍ അപേക്ഷിക്കാന്‍ കാരണം. കമ്പനികളില്‍ കൂട്ട പിരിച്ചുവിടല്‍ നടക്കുന്നതാണ് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്‍ടമാകാന്‍ കാരണമാകുന്നത്.

 

  ലോകമെങ്ങും വ്യവസായ വാണിജ്യ മേഖലകള്‍ സ്‍തംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള തൊഴില്‍ നഷ്‍ടം സംഭവിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് വ്യാഴാഴ്‍ചയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ആഴ്‍ചകള്‍ക്കിടെ ഒരുകോടിയിലേറെ ജീവനക്കാരെയാണ് കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം താത്കാലികമായി പിരിച്ചുവിട്ടത്.

 

  കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ സംഖ്യ വര്‍ധിക്കാനാണ് സാധ്യത. തൊഴിലില്ലായ്‍മ ആനുകൂല്യത്തിനുള്ള അപേക്ഷകര്‍ കൂടിയത് കൂട്ട പിരിച്ചുവിടലിന്‍റെ വ്യക്തമായ സൂചനയാണ്. കഴിഞ്ഞയാഴ്‍ച മാത്രം 30 ലക്ഷത്തിലേറെ ആളുകളാണ് തൊഴിലില്ലായ്‍മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയത്. ഈ മാസം തൊഴിലില്ലായ്‍മ നിരക്ക് 15 ശതമാനം വര്‍ധിക്കും.

 

  1982-ലെ മാന്ദ്യത്തില്‍ 10.8 ശതമാനമായിരുന്നു തൊഴിലില്ലായ്‍മ നിരക്ക്. അന്ന് ഒമ്പത് ലക്ഷത്തോളം ആളുകള്‍ക്കാണ് ജോലി ഇല്ലാതായത്. ഏപ്രില്‍ അവസാനമാകുമ്പോഴേക്ക് ജോലി നഷ്‍ടമാകുന്നവരുടെ എണ്ണം രണ്ട് കോടിയാകുമെന്നാണ് തൊഴില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

 

  വരുമാനം കുറഞ്ഞതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഹോട്ടലുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍ തുടങ്ങി എല്ലാവരും സ്വീകരിക്കുന്നത്.

 

  ഓട്ടോ മൊബൈല്‍ വ്യവസായവും ഫാക്റ്ററികളുമെല്ലാം തകര്‍ച്ചയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അമേരിക്കയില്‍ 90 ശതമാനം ജനങ്ങളും ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.
 

మరింత సమాచారం తెలుసుకోండి: