ഇറ്റാലിയന്‍ സീരി എയിലെ വംശീയാധിക്ഷേപ വിവാദത്തില്‍ ഫുട്‌ബോള്‍ ആരാധകന് 10 വര്‍ഷത്തെ വിലക്ക്. സീരി എയിലെ ബ്രഷ്യ - വെറോണ മത്സരത്തിനിടെ ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിട്ടത്. മുന്‍പ് പലപ്പോഴും വംശീയാധിക്ഷേപത്തിനിരയായ താരമാണ് ബലോട്ടെല്ലി.മത്സരത്തിനിടെ വെറോണ ആരാധകര്‍ ബലോട്ടെല്ലിയെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായ അധിക്ഷേപം കാരണം മത്സരത്തിനിടെ പന്ത് ദേഷ്യത്തോടെ കാണികള്‍ക്കിടയിലേക്കടിച്ച് ബലോട്ടെല്ലി കളംവിടാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തെ ഇരു ടീമുകളിലെയും കളിക്കാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
ബലോട്ടെല്ലി മൈതാനം വിടാനൊരുങ്ങിയപ്പോള്‍ സംഘാടകര്‍ കാണികള്‍ക്കു മുന്നിറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ ബലോട്ടെല്ലിക്ക് നേരെ വംശീയാധിക്ഷേപം നടന്നിട്ടില്ലെന്ന് വെറോണ മേയര്‍ ഫെഡറിക്കോ സൊവാറീന പറഞ്ഞിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ ബലോട്ടെല്ലി തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.