രാജ്യത്തെ 13 സുപ്രധാന നഗരങ്ങളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 21 പ്രമുഖ നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.തലസ്ഥാനമായ ഡല്‍ഹിയുള്‍പ്പെടെയുള്ള 13 സംസ്ഥാന തലസ്ഥാനങ്ങളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കുടിക്കാന്‍ യോഗ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് പുറത്തുവിടവെ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ 11 സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാമ്പിളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. എന്നാല്‍ മുംബൈയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളെല്ലാം പൈപ്പ് വെള്ളം കുടിക്കാന്‍ യോഗ്യമാണെന്ന് തെളിയിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. ചണ്ഡിഗഡ്, പാട്‌ന, ഭോപാല്‍,ഗുവാഹട്ടി, ബെംഗളൂരു, ഗാന്ധിനഗര്‍, ലഖ്‌നൗ, ജമ്മു, ജയ്പുര്‍,ഡെറാഡുണ്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങള്‍. തിരുവനന്തപുരവും ഇതിൽ ഉണ്ട്.