മന്ത്രി കെ.ടി ജലീൽ രാജി വച്ചു! ബന്ധു നിയമന കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലൊണ് രാജി പ്രഖ്യാപനമുണ്ടായത്.ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ രാജിവെച്ചു. അൽപ്പസമയത്തിന് മുൻപ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ധാ‍ർമികമായ വിഷയങ്ങൾ മുൻനിർത്ത് രാജി വയ്ക്കുന്നുവെന്നാണ് ജലീൽ രാജിക്കത്തിൽ പറയുന്നത്. ലോകായുക്തയിൽ നിന്ന് ഇത്തരമൊരു വിധി വന്നതിനാൽ രാജി വയ്ക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു. ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. വിധി വന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. അതേസമയം, രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട് എടുത്തിരുന്നത്.



 എന്നാൽ, ഒടുക്കം രാജിവയ്ക്കുകയായിരുന്നു. രാജി വച്ചതിന് പിന്നാലെ ജലീൽ രാജിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചു. എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങിയത്.കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും,



 ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകളെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. ഒപ്പം നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താനെന്നും അദ്ദേഹം കുറിക്കുന്നു. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

మరింత సమాచారం తెలుసుకోండి: