ആദ്യം നേരിടേണ്ടത് ഗ്രൂപ്പുകളെ; പുതിയ കെപിസിസി അധ്യക്ഷനു മുന്നിൽ വെല്ലുവിളികളേറെയോ"! ജില്ലയിൽ സിപിഎമ്മിനെ എതിരിട്ട് കോൺഗ്രസ് പിടിച്ച് നിൽക്കുന്നത് സുധാകരൻറെ കരുത്തിലാണെന്നാണ് അദ്ദേഹത്തിൻറെ അനുയായികൾ പറയുന്നത്. സംസ്ഥാനത്ത് തുടർഭരണവുമായി പിണറായി വിജയനും ഇടതുപക്ഷവും മുന്നേറുമ്പോൾ കോൺഗ്രസിനെ ശക്തിപ്പെടുത്താനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാനും സുധാകരന് കഴിയും എന്ന പ്രതീക്ഷയിലുമാണ് ഒരുവിഭാഗം അണികൾ. സംസ്ഥാനത്ത് സിപിഎം കോട്ട എന്നറിയപ്പെടുന്നത് കണ്ണൂർ ജില്ലയാണ്. ആ കണ്ണൂരിൽ കോൺഗ്രസിൻറെ അവസാന വാക്കായി അറിയപ്പെടുന്നത് കെ സുധാകരനും.ഒടുവിൽ പാർട്ടിയെ നയിക്കാൻ സുധാകരൻ എത്തിയിരിക്കുകയാണ്.
പക്ഷേ, അദ്ദേഹത്തിന് ആദ്യം നേരിടേണ്ടത് സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പുകൾക്കതീതമായ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് തന്നെയാകും സുധാകരനും ലക്ഷ്യമിടുന്നത്.തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ "സുധാകരനെ വിളിക്കൂ. കോൺഗ്രസിനെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമായിരുന്നു പ്രവർത്തകർ ഉയർത്തിയത്. രണ്ട് ഗ്രൂപ്പുകളുടെയും നിർദേശം തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയതിലൂടെ ഗ്രൂപ്പിന് അതീതമായ പ്രവർത്തനത്തിന് ഹൈക്കമാൻഡ് പ്രാധാന്യം കൊടുക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. പക്ഷേ ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാതെ പാർട്ടിയെ നയിക്കുക എന്നത് സുധാകരനെ സംബന്ധിച്ചിടത്തോളം എത്രത്തോളം എളുപ്പമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്ന പാർട്ടിയെ തിരികെ വിജയവഴിയിലെത്തിക്കാൻ ഒരുക്കുക എന്നതും സുധാകരന് മുന്നിലുള്ള കടമ്പയാണ്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചുവെന്നും, ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പിന് മുകളിലാണ് പാർട്ടിയെന്നാണ് വിശ്വാസമെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നാണ് പ്രസിഡൻറായി നിയമിച്ചുള്ള വാർത്തയോട് കെ സുധാകരൻ പ്രതികരിച്ചത്.
എല്ലാ നേതാക്കളേയും നേരിട്ട് കാണും, സഹകരണം അഭ്യർഥിക്കും. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് എനിക്കുള്ളത്. അത് സത്യസന്ധമായി നിർവഹിക്കുമെന്നും പറയുന്ന കെ സുധാകരൻ അർഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കുമെന്നും വ്യക്തമാക്കുന്നു. കോൺഗ്രസിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് മുന്നോട്ടുപോവാൻ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Find out more: