
ജി7 ഉച്ചകോടിയ്ക്കിടെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദം പങ്കുവെക്കുന്ന വീഡിയോയും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും തമ്മിലുണ്ടായ സൗഹൃദ സംഭാഷണത്തിനിടെ പൊട്ടിച്ചിരിയാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. ഇറ്റലിയും ഇന്ത്യയും തമ്മിൽ വലിയ സൗഹൃദമുണ്ടെന്ന് പിന്നീട് മെലോണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇതിന് മറുപടിയായി, മെലോണിയുമായി പൂർണ്ണമായി യോജിക്കുന്നുവെന്നും ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്നും മോദിയും പ്രതികരിച്ചു. നേരത്തെ നിങ്ങളെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്നെ മെലോണി പറയുമ്പോൾ മോദി മറുപടിയായി തംസ് അപ്പ് ആക്ഷൻ കാണിക്കുകയും ചെയ്തിരുന്നു.
മെലോണി മോദിയെ അഭിനന്ദിക്കുന്നതും നിങ്ങളെ അനുകരിക്കാനാണ് താൻ ശ്രമിക്കുന്നെന്ന് പറയുന്നതുമായ വീഡിയോ ആണ് വൈറലായത്. നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു. എന്നായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ. 'യു ആർ ദി ബെസ്റ്റ്, ഞാൻ നിങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നു' എന്നാണ് ആശംസകൾ കൈമാറുന്നതിനിടയിൽ മെലോണി പറഞ്ഞത്. ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തെങ്കിലും നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചിരുന്നു. ട്രംപിൻ്റെ മടക്കം ഇസ്രയേൽ - ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ടാണെന്ന് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കാര്യം തള്ളിയ ട്രംപ് മാക്രോൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തൻ്റെ മടക്കത്തിന് പിന്നിൽ വെടിനിർത്തലുമായി ബന്ധമില്ലെന്നുമാണ് പ്രതികരിച്ചു.