ഐ.എസ്.എല്‍ ആറാം സീസണില്‍ ആദ്യ തോല്‍വി നേരിട്ട് എഫ്.സി ഗോവ. ഗോവയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയാണ് കരുത്തരായ ഗോവയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷേദ്പുരിന്റെ ഈ ജയം.

 

 

 

 

 

പത്തു മത്സരങ്ങള്‍ക്കു ശേഷമാണ് ഹോം ഗ്രൗണ്ടില്‍ ഗോവ ഒരു മത്സരം തോല്‍ക്കുന്നത്. 17-ാം മിനിറ്റില്‍ സെര്‍ജിയോ കാസ്‌റ്റെലാണ് ജംഷേദ്പുരിന്റെ വിജയ ഗോള്‍ നേടിയത്.

 

 

 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് ഗോവ ആക്രമണത്തിന് ഇറങ്ങി. എന്നാല്‍ ഈ ആക്രമണങ്ങളെ കൃത്യമായി ജംഷേദ്പുര്‍ പ്രതിരോധം ചെറുത്തതോടെ ഗോവയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇതോടൊപ്പം ഗോള്‍കീപ്പര്‍ സുബ്രതോ പോളിന്റെ പ്രകടനംകൂടിയായതോടെ ഗോവ പ്രതിരോധത്തിലായി.

 

 

 

 

ഇതിനിടെയാണ് ജംഷേദ്പുരിന്റെ ഗോള്‍ വന്നത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച കാസ്റ്റെല്‍ ബോക്‌സിനുള്ളില്‍ വെച്ച് ഗോവന്‍ പ്രതിരോധതാരത്തെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. 

ഗോള്‍ വീണാല്‍ അതിശക്തമായി തിരിച്ചുവരുന്ന ഗോവന്‍ ആക്രമണങ്ങളെയും ജംഷേദ്പുര്‍ കൃത്യതയോടെ നേരിട്ടു. ഇതിനിടെ സുബ്രതോ പോളിന്റെ പിഴവില്‍ പന്ത് ഗോള്‍ലൈന്‍ കടന്നെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരുന്നതും ഗോവയ്ക്ക് തിരിച്ചടിയായി

 

 

 

 

 

 

 

 

72-ാം മിനിറ്റില്‍ ഗോവന്‍ താരം അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ അവര്‍ 10 പേരായി ചുരുങ്ങി. ഇതോടെ ഗോളടിവീരന്‍മാരായ ഗോവയെ അവരുടെ മൈതാനത്ത് ഒരു ഗോള്‍പോലും അടിപ്പിക്കാതെ പൂട്ടാനും ജംഷേദ്പുരിനായി.

 

 

 

 

സീസണില്‍ ജംഷേദ്പുരിന്റെ മൂന്നാം ജയമാണിത്. 10 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാണവര്‍. എട്ടു പോയന്റുള്ള ഗോവ നാലാം സ്ഥാനത്തും ആണ് ഉള്ളത്. 

మరింత సమాచారం తెలుసుకోండి: