
എന്നാൽ അഡ്വാൻസ് തുക തിയേറ്ററുടമകൾക്ക് നഷ്ടം വന്നാൽ തിരികെ നൽകില്ലെന്നും അതേസമയം തിയേറ്റർ ലാഭം ഉണ്ടായാൽ ഇതിന്റെ ഷെയർ നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ചർച്ചയ്ക്ക് ശേഷമുള്ള തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികളെല്ലാം. അതേസമയം മരക്കാർ സിനിമ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നും നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെടുന്നുണ്ട്.
മരക്കാർ തിയേറ്ററിൽ കാണേണ്ട സിനിമയാണെന്നും താൻ പ്രതീക്ഷ കൈവിടുന്നില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. ഇതിനോടം തന്നെ വിവാദമായിത്തീർന്ന ഈ മരക്കാർ റിലീസിൻ്റെ അന്തിമ തീരുമാനത്തിൽ എത്താൻ ഇന്ന് നടക്കുന്ന ചർച്ചയോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. തീയേറ്റർ റിലീസിനായി സർക്കാർ മധ്യസ്ഥത വഹിക്കേണ്ടി വരുന്ന രണ്ടാമത്തെ സിനിമയാണ് മരക്കാർ. നിർമ്മാതാവായ സുരേഷ് കുമാർ കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേ വ്യക്തമാക്കിയതാണ് ഇക്കാര്യം. സർക്കാർ ഇടപെടലിലൂടെ തിയേറ്ററിൽ എത്തിച്ച ആദ്യ ചിത്രം ‘കടത്തനാടൻ അമ്പാടി’യായിരുന്നു.
ഈ സിനിമയുടെ റിലീസ് പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ ഇടപെട്ടാണ് ഈ ചിത്രം നവോദയ അപ്പച്ചനെ ഏൽപ്പിക്കുകയും തുടർന്ന് തീയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്തത്. എന്നാൽ ചർച്ചകൾ വിഫലമായെന്നും മരക്കാർ തീയേറ്ററുകളിലേക്കെത്താതെ ഓടിടിയിലെത്തുമെന്നുമുള്ള വിവരങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത്. ഇന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇനി ഈ വിഷയത്തിൽ ഒരു ചർച്ചയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.