'30 വർഷമായി ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്: ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല എന്ന് അലി അക്ബർ! വാരിയംകുന്നത്തിന്റെ കഥ പറയുന്ന വാരിയംകുന്നൻ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 1921 എന്ന ചിത്രം അലി അക്ബർ പ്രഖ്യാപിക്കുന്നത്.  സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറിന്റെ മിക്ക പോസ്റ്റുകളും അതിവേഗമാണ് വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന 1921 എന്ന ചിത്രവുമായി അലി അക്ബർ എത്തുന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്താണ് അലി അക്ബർ സിനിമയൊരുക്കുന്നത്. ഇതിനെകുറിച്ച് ആക്ഷേപങ്ങൾ നേരിടുന്നതിന്റെ ഇടയിലാണ് അദ്ദേഹം പങ്കിട്ട ഒരു പോസ്റ്റ് മാധ്യമ ശ്രദ്ധ നേടിയെടുക്കുന്നത്.




അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവൻ കയറി വന്നാൽ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതിൽ എനിക്കെതിർപ്പുമില്ല'. '30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ് അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. മാത്രമല്ല 'ഈശ്വരൻ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളിൽ രൂപങ്ങളിൽ വിളിച്ചോളൂ എന്നു പറഞ്ഞ ധർമ്മ സന്തതിയാണ് ഞാൻ, നിങ്ങൾ എന്റെ പരേതനായ അമ്മായി അപ്പനെ,അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്നേഹമുള്ള ക്രിസ്ത്യാനികൾ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധർമ്മത്തിൽ ചലിക്കുന്ന ഹിന്ദുവാകൂ' എന്നും, 'എല്ലാം ഉൾക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തിൽ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്..



ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസൽമാനും, ഹൈന്ദവനും..പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം'. ഒപ്പം 'ഒരു തർക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധർമ്മ ഭൂവിൽ അതിനുള്ള ഇടമുണ്ട് ഓരോരുത്തരും അവനവൻ ആയിരുന്നാൽ മതി, അന്യന്റെ വിശ്വാസത്തിൽ കോലിട്ടിളക്കാതിരുന്നാൽ മതി, മതത്തിന്റെ പേരിൽ ഭരണത്തിൽ കൈയിട്ട് വരാതിരുന്നാൽ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാൽ മതി,... രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തർക്കിച്ചിട്ടുമുണ്ട് ഇനിയും തർക്കിക്കുകയുമാവാം.



 വിശുദ്ധ ഖുർആൻ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റിൽ മലവിസർജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാൻ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിർക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തിൽ നല്ല ക്രിസ്ത്യൻ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്.ഇവരാരും തന്നെ അലിഅക്ബറിനെ അവരാക്കാൻ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാൻ ഞാനും ശ്രമിച്ചിട്ടില്ല. കൂടാതെ അന്തസ്സായ എഴുത്ത് ... ഇതാണ് ഭാരത ദേശത്തു ജനിച്ച ഭാരതീയ ... സംസ്കാരം ഉൾകൊള്ളുന്ന... അഭിമാനത്തോടെ ഞാൻ ഭാരതീയനാണെന്നു വിളിച്ചുപറയുന്ന ഓരോ ഭാരതീയന്റെയും മനസ്സിലെ വികാരം', എന്നും അദ്ദേഹം പറയുന്നു.

Find out more: