ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് നടൻ ലോറൻസ്; കാരണം രജിനികാന്ത്! ഇന്ന് കൊറിയോഗ്രാഫർ, നടൻ, സംവിധായകൻ, പ്രൊഡ്യൂസർ, പിന്നണി ഗായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും പ്രവൃത്തിക്കുന്ന ഒരു താരമാണ് രാഘവ ലോറൻസ്. കാഞ്ചന സിനിമകളിലൂടെയാണ് രാഘവ ലോറൻസ് എന്ന നടന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകർ ഉണ്ടാവുന്നത്.രജിനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം എടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ലോറൻസ്. തന്റെ സൂപ്പർ ഹിറ്റ് ചിത്രം മറ്റൊരാൾക്ക് രജിനി കൊടുക്കാൻ തയ്യാറായത് തന്നെ വലിയ അത്ഭുതമായിരുന്നു. അതിന് പിന്നിൽ വലിയ ഒരു കഥ തന്നെയുണ്ട്.ചെറുപ്പം മുതൽ ബ്രെയിൻ ട്യൂമർ എന്ന അസുഖത്തിന്റെ പിടിയിലായിരുന്നു ലോറൻസ്. വളരെ കഷ്ടപ്പെട്ടാണ് അമ്മ മകനെ നോക്കുന്നത്. ലോറൻസും ആ സമയത്ത് തന്നെക്കൊണ്ട് ആവുന്നതുപോലെ സമ്പാദിക്കും. സിനിമ സെറ്റുകളിൽ വലിയ വലിയ താരങ്ങളുടെ കാർ തുടച്ചുകൊടുക്കുന്ന കുട്ടിപ്പയ്യനായിട്ടാണ് എത്തുന്നത്. പിന്നീട് സ്റ്റണ്ട് മാസ്റ്റർ സൂപ്പർ സുബ്ബരായന്റെ അസിസ്റ്റന്റായി.




   അസിസ്റ്റന്റ് എന്നു പറഞ്ഞാൽ, അദ്ദേഹത്തിന് സ്ഥിരമായി ബീഡി ചുരുട്ടി കൊടുക്കുന്ന ആൾ. രജിനികാന്തിന്റെ തീവ്ര ആരാധകനാണ് രാഘവ ലോറൻസ്. രജിനിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചീറ്റപ്പുലിയെ പോലെ മുന്നിൽ വന്നു വീഴും. രജിനിയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാവുന്ന ആരാധകരിൽ ഒരാളാണ് ലോറൻസ്. വെറുതേ അങ്ങ് ആരാധകനായതല്ല, അതിനു പിന്നിലുമുണ്ട് അറുത്തുമാറ്റാൻ പറ്റാത്ത ഒരു കടപ്പാടിന്റെ കഥ. ഒന്നുമല്ലാതിരുന്ന ലോറൻസിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് രജിനികാന്താണ്. ക്രിസ്ത്യൻ മത വിശ്വാസിയായിരുന്ന ലോറൻസ് രാഘവേന്ദ്ര ഭക്തനായതിനും പിന്നിലും രജിനിയ്ക്ക് പങ്കുണ്ട്.അങ്ങനെ ഒരിക്കൽ രജിനികാന്തിന്റെ സെറ്റിൽ സ്റ്റണ്ട് കൊറിയോഗ്രാഫറായി സൂപ്പർ സുബ്ബരായൻ എത്തി. കൂടെ ലോറൻസ് എന്ന ഈ പയ്യനും. സെറ്റിൽ മുഴുവൻ ചുറുചുറുപ്പോടെ ഓടി നടക്കുന്ന പയ്യനെ രജിനികാന്ത് ശ്രദ്ധിയ്ക്കുന്നുണ്ട്.




 ആരാണ് ഈ പയ്യൻ എന്ന് അദ്ദേഹം സുബ്ബരായനോടു ചോദിച്ചു. 'അവൻ വെറും ബീഡ തിരയ്ക്കുന്നവനാണെന്ന് കരുതല്ലേ സർ, സൂപ്പർ ഡാൻസറാണ്. മാത്രമല്ല അവന് ബ്രെയിൻ ട്യൂമർ എന്ന അസുഖവുമുണ്ട്' എന്ന് സുബ്ബരായൻ പറഞ്ഞു. പിന്നീട് രജിനിക്ക് ആ പയ്യനോട് ഒരു സിംപതി തോന്നി. ഒരു ദിവസം വിളിച്ചു വരുത്തി ലോറൻസിനെ കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചു. സന്തോഷത്തോടെ ലോറൻസ് ആടിത്തിമർത്തു. അത് കണ്ട് രജിനി തന്നെ അന്തം വിട്ടു. ഇത്രയും നന്നായി നീ ഡാൻസു കളിക്കുമോ, നിനക്ക് എന്താണ് ഞാൻ സമ്മാനമായി നൽകേണ്ടത് എന്നു ചോദിച്ചു. എത്ര പണം വേണമെങ്കിലും ലോറൻസിന് ചോദിക്കാമായിരുന്നു, എന്നാൽ എനിക്ക് സിനിമയുടെ ഡാൻസ് ഗ്രൂപ്പ് സംഘടനയിൽ കാർഡ് വാങ്ങിത്തരുമോ എന്നു മാത്രമാണ് ലോറൻസ് ചോദിച്ചത്.കാശു കൊടുത്താൽ പോലും അന്ന് ഡാൻസ് സംഘടനയിൽ അംഗത്വം കിട്ടില്ല. എന്നാൽ രജിനി അപ്പോൾ തന്നെ അന്നത്തെ തലൈവർ രഘുറാം മാസ്റ്ററിനെ വിളിച്ച് ലോറൻസിന് അംഗത്വം നൽകാനായി ആവശ്യപ്പെട്ടു. കാശ് എത്രയാണെങ്കിലും താൻ തരും എന്നും പറഞ്ഞു.





 അങ്ങനെ രാഘവ ലോറൻസ് ഡാൻസ് യൂണിയനിൽ ചേർന്നു. പല സിനിമകളിലും ഡാൻസ് ചെയ്തു. പിന്നീട് അസിസ്റ്റന്റ് ഡാൻസ് കൊറിയോഗ്രാഫറായി. അതിന് ശേഷം തെലുങ്ക് സിനിമകളിൽ ഡാൻസ് കൊറിയോഗ്രാഫറായി പ്രവൃത്തിക്കാനും തുടങ്ങി. തെലുങ്കിൽ ചിരഞ്ജീവി ചിത്രങ്ങൾക്ക് എല്ലാം ലോറൻസ് ഡാൻസ് കൊറിയോഗ്രാഫർ ആയതോടെ തമിഴിലും ആ പേരും പ്രശസ്തിയും എത്തി. അമർക്കളം ചിത്രത്തിലൂടെ തമിഴിലേക്കും എത്തി. പിന്നീട് തമിഴിൽ നിന്ന് ലോറൻസിനെ മാറ്റി നിർത്താൻ കഴിഞ്ഞില്ല. മുനി എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് കടക്കുന്നത്. സിനിമ പരാജയമാണെങ്കിലും ലോറൻസിന്റെ അഭിനയം ശ്രദ്ധ നേടി. കാഞ്ചനയാണ് പാൻ ഇന്ത്യൻ തലത്തിൽ ലോറൻസിനെ ഉയർത്തുന്നത്.നടൻ, ഡാൻസ് കൊറിയോഗ്രാഫർ, സംവിധായകൻ എന്നതിനൊക്കെ അപ്പുറം, നല്ല ഒരു മനുഷ്യനാണ് രാഘവ ലോറൻസ്. 





ചെറുപ്പത്തിൽ താൻ കഷ്ടപ്പെട്ടു വളർന്നതിനാൽ, തന്റെ കൺവെട്ടത്ത് ഒരു കുട്ടിയെ പോലും കഷ്ടപ്പെടാൻ അനുവദിക്കുകയില്ല. തന്റെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും ചാരിറ്റിയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പല നടന്മാരിൽ നിന്നും പണം പിരിച്ച് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന വിമർശനം ഉണ്ടായിരുന്നുവെങ്കിലും തന്റെ പരിശ്രമങ്ങൾ ഇന്നും തുടരുകയാണ് ലോറൻസ്.രാഘവ ലോറൻസ് എന്ന പേരിന് പിന്നിലും രജിനികാന്താണ്. ക്രിസ്തുമത വിശ്വാസിയായ ലോറൻസിനോട്, നീ രാഘവേന്ദ്ര സ്വാമികളെ ധ്യാനിക്കൂ, എല്ലാ പ്രശ്‌നങ്ങളും മാറും എന്ന് പറഞ്ഞത് രജിനികാന്താണ്. ആ ഒരു ഒറ്റ വാക്കിന്റെ പുറത്ത് പൂർണ രാഘവേന്ദ്ര ഭക്തനായി. അദ്ദേഹത്തിന് വേണ്ടി ക്ഷേത്രങ്ങൾ പണിതു. രജിനികാന്ത് പറഞ്ഞാൽ, പറഞ്ഞതുപോലെ ചെയ്യുന്നയാളാണ് രാഘവ ലോറൻസ്. ഇന്നും പെർമിഷൻ ഇല്ലാതെ രജിനിയെ കാണാൻ പറ്റുന്ന ആറു പേരിൽ ഒരാൾ. അത്രയ്ക്ക് അടുപ്പവും ബന്ധവും രജിനിയുമായി ലോറൻസിനുണ്ട്.

Find out more: