പ്രണയ കഥകളെല്ലാം കോർത്തിണക്കി; പ്രണയ വിലാസം! ഒരുപക്ഷേ, ആ തീവ്രതയാകാം ആദ്യ പ്രണയത്തിന് അവിസ്‌മരണീയതയേകുന്നതും. പോയ കാലത്തിൻ്റെ ശേഷിപ്പ് പോലെ ആരോടും പറയാതെ അതു ഉള്ളിലൊളിപ്പിപ്പും ചില വരികൾ മാത്രം കുറിച്ചും അത് എക്കാലത്തും മനസിൽ സൂക്ഷിക്കും. വെള്ളിത്തിരയിലെത്തിയ 'പ്രണയ വിലാസം' എന്ന സിനിമ പകരുന്നതും പ്രണയ കാലത്തിൻ്റെ ഓർമപ്പെടുത്തലുകളാണ്. മനസിൻ്റെ കോണിൽ ഒരു പ്രണയം സൂക്ഷിക്കാത്തത് ആരാണ്? കാരണം, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയാനുഭവമായിരിക്കും ഓരോരുത്തരും അനുഭവിച്ചിട്ടുള്ളത്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകകളും അറിയുന്നവൾ. അവരുടെ പ്രണയ ലോകം. എന്നാൽ, പ്രണയ വിലാസം എന്ന സിനിമ സൂരജിൻ്റെ മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥനായ അവൻ്റെ അച്ഛൻ്റെയും വീട്ടമ്മയായ അമ്മയുടെയും കഥയാണ്. പഴയ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്ന സൂരജിൻ്റെ അച്ഛനും പതിയെ പ്രണയ മുഹൂർത്തങ്ങളിലേക്ക് തിരികെ പോവുകയാണ്. എവിടെയൊ തിരഞ്ഞ ആളെ വീണ്ടും കണ്ടെത്തിയ പോലെ... മകൻ്റെയും ഭർത്താവിൻ്റെയും ഇഷ്ടാനിഷ്ടങ്ങളിലൂടെ ആ വീടും പുരയിടവും കുടുംബശ്രീയുമൊക്കെയായി കഴിയുന്ന ഒരു പാവം അമ്മയും.
ഇവർക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യത്തിനു ശേഷം മറ്റൊരു പ്രണയ ലോകം അനാവരണം ചെയ്യപ്പെടുകയാണ്. ആ തീവ്രതയിൽ അവർ പരസ്പരം തിരിച്ചറിയുകയായിരുന്നു. എംസിഎ വിദ്യാർത്ഥിയായ സൂരജിൻ്റെ പുതിയ കാലത്തെ പ്രണയ ഭാവങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. അവനെ മനസിലാക്കിയതിനു ശേഷം പ്രണയിച്ച അവൻ്റെ കൂട്ടുകാരി. പ്രണയവും നുറുങ്ങു തമാശകളുമായി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പാതിയിലും രസച്ചരട് പൊട്ടാതെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. നമുക്കു ചുറ്റുമുള്ളതോ ഒപ്പമുണ്ടായിരുന്നതോ ആയ ആളുകളുടെ മനസിൻ്റെ അടിത്തട്ടിലുള്ള നോവും നൊമ്പരവും ഒരുപക്ഷേ നാം മനസിലാക്കുന്നത് അവരുടെ അഭാവത്തിലായിരിക്കും. 23 കൊല്ലം ഒപ്പം ജീവിച്ച ഭാര്യയെ ഭർത്താവിന് അറിയില്ലായിരിക്കാം... പക്ഷേ, അവളെക്കുറിച്ച് അയൽക്കാരിക്ക് അറിയാം, അടുത്ത പറമ്പിൽ ഫുഡ്ബോൾ കളിക്കുന്ന കുട്ടികൾക്ക് അറിയാം, പതിവായി പാല് കൊണ്ടുവരുന്ന ആളിനറിയാം! അത് ഒരു ഘട്ടത്തിലാണ് ഭർത്താവ് പോലും തിരിച്ചറിയുന്നത്.
ശരിക്കുമുള്ള തിരിച്ചറിവ് അവിടെ ആരംഭിക്കുകയായിരുന്നു. വളരെ ലളിതമായി കഥ പറയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് നിന്നുകൊണ്ട് ഗൃഹാതുരമായ പഴയ പ്രണയകാലത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അതൊക്കെയും കാഴ്ചക്കാരുടെ വൈകാരിത തലങ്ങളെ കൂട്ടിയിണക്കിക്കൊണ്ടു പോകുന്നിടത്താണ് ചിത്രം വെള്ളിത്തിരയിൽ നിന്നും കാഴ്ചക്കാരുടെ മനസിലേക്ക് ഇറങ്ങിവരുന്നത്.ഒരു കാലത്ത് ജീവനായിരുന്ന വ്യക്തിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ യൗവനം തിരിച്ചെത്തുന്നത് തിരിച്ചറിയുന്ന മറ്റൊരു പ്രണയ കഥ. അതിനിടയിൽ നിശബ്ദമായിരുന്നെങ്കിലും അതിതീവ്രമായ മറ്റൊരു പ്രണയ കഥയും.
അതിൻ്റെ നൊമ്പരത്തിൽ പിന്നീട് കഴിച്ചുകൂട്ടുന്ന ജീവിത കാഴ്ചകൾ. പ്രണയിക്കുമ്പോഴുള്ള വികാര വിചാരങ്ങൾ ഒന്നാകുമ്പോഴും ഓരോ വ്യക്തിയിലും അത് ഓരോ പ്രതിഫലിക്കുന്നത് ഓരോ തരത്തിലാകാം, അതിന് ഏറ്റക്കുറച്ചിലുകളുണ്ടാകാം, വിരഹവും വേദനയുമുണ്ടാകാം. എങ്കിലും സ്നേഹിക്കപ്പെടാൻ വെമ്പുന്ന മനസ് ഓരോ മനുഷ്യനിലുമുണ്ടെന്നുള്ള ഓർമപ്പെടുത്തലായി അത് മാറുകയാണ്.പ്രണയ വിലാസം പറയുന്നത് മൂന്നു പ്രണയ കഥകളാണ്. സൂരജിനെ മനസിലാക്കി ഉള്ളിലൊരു പേടിയുണ്ടെങ്കിലും അവൻ്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യത്തോടെ നിന്ന് പരസ്പരം താങ്ങായി മാറുന്ന പുതിയ തലമുറയുടെ പ്രണയ കഥയാണ് അതിലൊന്ന്.
Find out more: