ദേശീയ ജനസംഖ്യാപ്പട്ടികയെ (എൻ.പി.ആർ.) നോട്ട് അസാധുവാക്കലിനോട് ഉപമിച്ച രാഹുൽഗാന്ധി ഈ വർഷത്തെ ഏറ്റവുംവലിയ നുണയനാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അഭിപ്രായപ്പെട്ടു.
എൻ.പി.ആറിന് പണമിടപാടുമായി ബന്ധമില്ലെന്നും നികുതിചുമത്തുന്നത് കോൺഗ്രസ് സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.പി.ആറും ദേശീയ പൗരത്വപ്പട്ടികയും പാവപ്പെട്ടവരെ കഷ്ടത്തിലാക്കുന്ന നടപടികളാണെന്നും നോട്ട് അസാധുവാക്കിയപ്പോൾ ഉണ്ടായപോലുള്ള ദുരിതം അവർ അനുഭവിക്കുമെന്നുമാണ് രാഹുൽ പറഞ്ഞത്.
നികുതിയെന്നതിനൊപ്പം ക്ലേശമെന്നും ദുരിതമെന്നുമൊക്കെ അർഥം വരുന്ന ‘ടാക്സ്’ എന്ന വാക്കാണ് രാഹുൽ ഉപയോഗിച്ചത്. ഇതിനെ നികുതിയെന്ന് വ്യാഖ്യാനിച്ചാണ് ബി.ജെ.പി. പ്രതികരിച്ചത്.
എൻ.പി.ആറിന് പണമിടപാടുമായി ബന്ധമില്ല. സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ അതിലെ വിവരങ്ങൾ ഉപയോഗിക്കും. 2010-ലും അത് ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്നകാലത്ത് ജയന്തി ടാക്സ്, 2ജി ടാക്സ്, ജീജാജി (അളിയൻ) ടാക്സ് എന്നിവയെല്ലാമുണ്ടായിരുന്നെന്നും ജാവഡേക്കർ പരിഹസിക്കുകയും ചയ്തു.
click and follow Indiaherald WhatsApp channel