പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷം കലാപത്തിലേക്ക് വഴിമാറിയപ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. കലാപത്തിൽ നേട്ടമുണ്ടാക്കിയത് ആരെന്ന ചോദ്യവും ഉയരുന്നുണ്ട്.രാജ്യത്തെ നാണക്കേടിലേക്ക് നയിച്ച സംഭവമാണ് വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപം. 42 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിൽ 200ലധികം പേർക്ക് പരിക്കേറ്റു.

 

 

    വീടുകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും സമരക്കാർ അഗ്നിക്ക് ഇരയാക്കി. കലാപം ആരംഭിച്ച ആദ്യ മൂന്ന് ദിവസങ്ങളിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങൾ രാജ്യതലസ്ഥാനത്ത് നടന്നത്.  അതിവേഗം പൊട്ടിപ്പുറപ്പെട്ട കലാപം ജനങ്ങളിൽ ഭയവും ആശങ്കയും മാത്രമാണ് വളർത്തിയത്. പുറത്ത് നിന്നുള്ളവർ എത്തിയാണ് ആക്രമണം നടത്തിയതെന്ന് ജനങ്ങൾ വ്യക്തമാക്കുമ്പോഴും ആശങ്കയും ഭയവും എല്ലാവരെയും ബാധിച്ചു. സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭയത്തിലായി. വീടുകൾ നഷ്‌ടപ്പെട്ടതിൻ്റെ വേദനയിലാണ് എല്ലാവരും.

 

 

    വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി 79 വീടുകൾ അഗ്നിക്ക് ഇരയായി. 500 വാഹനങ്ങളും കത്തി നശിച്ചുവെന്നാണ് അഗ്നിശമന വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്. 52 കടകൾ, 3 ഫാക്‌ടറികൾ, 2 സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയും സമരക്കാർ തീവെച്ച് നശിപ്പിച്ചു. പല വീടുകളും പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. കടകളും വ്യാപാരസ്ഥാനപനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.
കലാപം സമ്മാനിച്ച ഭയത്തിനും ആശങ്കയ്‌ക്കും ഒപ്പം സമൂഹത്തിൽ വേർതിരിവ് ഉണ്ടായെന്ന് വ്യക്തമാണ്.

 

 

   മുസ്ലീം വിഭാഗത്തെ ലക്ഷ്യംവെച്ചാണ് പലയിടത്തും ആക്രമണം ഉണ്ടായത്. പേരുവിവരങ്ങൾ ചോദിച്ചാണ് സമരക്കാർ ആളുകളെ ആക്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പള്ളികൾക്കും സ്‌കൂളുകൾക്ക് നേരെയും ഉണ്ടായ ആക്രമണം ഇത് ശരിവെക്കുന്നതായിരുന്നു. ഇതോടെ ജനങ്ങളിൽ ആശങ്കയും ഭയവും രൂക്ഷമായി.പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷം കലാപത്തിലേക്ക് നീങ്ങിയതോടെ സമൂഹത്തിൽ ശക്തമായ വേർതിരിവ് ഉണ്ടായി.

 

 

    നേതാക്കൾ നടത്തിയ വിദ്വോഷ പ്രസംഗങ്ങളും പ്രസ്‌താവനകളും പ്രധാന ഘടകമാണ്. ഡൽഹി തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാനുള്ള അവസരമായും പൗരത്വ നിയമത്തെ എതിർക്കുന്ന രാജ്യത്തെ വിവിധ സമരക്കാരെ ഭയപ്പെടുത്താനും കലാപം സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കലാപം ആരംഭിച്ച ജാഫറാബാദ്, മൗജ്‌പുർ എന്നിവിടങ്ങളിലെ ജനങ്ങൾ ഇപ്പോഴും ഭയത്തിലാണ്. സംഘർഷവുമായി രംഗത്തിറങ്ങിയ ഇരു വിഭാഗവും ഈ സാഹചര്യം മുതലെടുത്തുവെന്നാണ് വിലയിരുത്തൽ.ഡൽഹി കലാപത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിന്നുവെന്ന ആൽരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

 

    സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പോലീസിനെയും കേന്ദ്രസേനയെയും നഗരങ്ങളിൽ അണിനിരത്തി സമരക്കാരെ നെരിടുന്നത് തടയാൻ ഡൽഹി പോലീസിനായില്ല. കേന്ദ്രസേനയെ രംഗത്തിറക്കി പ്രതിഷേധം നിയന്ത്രിക്കാനോ തടയാനോ കേന്ദ്രവും ശ്രമിച്ചില്ല. ഇതോടെയാണ് കേന്ദ്രത്തിനെതിരെ വ്യാപകമായ ആരോപണം ഉയർന്നത്. എന്നാൽ, പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കിയെന്നും കലാപത്തിന് കാരണം പ്രതിപക്ഷം ആണെന്നും കേന്ദ്ര ആഭ്യരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

    കലാപം ജനങ്ങളിൽ വേർതിരിവ് ഉണ്ടാക്കുകയും ന്യൂനപക്ഷങ്ങളെ ആശങ്കയിലേക്ക് തള്ളിവിടുകയും ചെയ്‌തു. ഇതോടെ വോട്ട് ബാങ്ക് ശക്തമാക്കാൻ വിവിധ പാർട്ടികൾക്ക് സാധിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നുണ്ട്. കലാപം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.

 

 

    ഡൽഹി പോലീസിനെ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും നിശിതമായി വിമർശിച്ചതും പാർട്ടിക്കു തിരിച്ചടിയായി.
കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ പർവേഷ് വർമ എംപി, മുൻ മന്ത്രി കപിൽ മിശ്ര, അഭയ് വർമ എംഎൽഎ എന്നീ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗവും ബിജെപിക്ക് തിരിച്ചടിയായി.

మరింత సమాచారం తెలుసుకోండి: