ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്ന ചർച്ചയാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാൻ മാഡി ശർമ എന്ന വ്യക്തിക്ക് എങ്ങനെ അനുമതി ലഭിച്ചു എന്നത്.ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക്, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്‍വരയില്‍ എന്തുനടക്കുന്നുവെന്ന് നേരിൽ കണ്ട് മനസിലാക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.
ഇതേതുടർന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സന്ദര്‍ശനം കടുത്ത വിമര്‍ശനത്തിന്
വഴിവെച്ചിരിക്കുകയാണ് . വ്യക്തിപരമായിട്ടാണ് വിദേശ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. മാത്രമല്ല സന്ദര്‍ശന പരിപാടിയുടെ സംഘാടക മാഡി ശര്‍മ്മയെന്ന വനിതയെന്നാണ് പുറത്ത് വന്ന വിവരം .
യൂറോപ്പ്യൻ യൂണിയൻ പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും,ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രിയടക്കം വിഐപികളുമായി കൂടിക്കാഴ്ച്ചയ്ക്കും,കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കാമെന്നുമുള്ള ഇമെയിൽ സന്ദേശമയക്കാന്‍ മാഡി ശര്‍മയെ ആര് നിയോഗിച്ചെന്ന് വ്യക്തമല്ല.മാഡി ശർമ്മ രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.മാത്രമല്ല പ്രധാന മന്ത്രിക്കും,യൂറോപ്പ്യൻ യൂണിയൻ അംഗങ്ങൾക്കൊപ്പം മാഡി ശർമയും ഉണ്ടായിരുന്നു .