മുഖ്യമന്ത്രിയാകാൻ കൊതിച്ച രൺധാവയുടെ പേര് വെട്ടിച്ചത് സിദ്ദുവോ? രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. തുടർന്നാകും മന്ത്രിസഭ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടക്കുക. പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദളിത് വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള മന്ത്രിസഭയാകും രൂപീകരിക്കുകയെന്നാണ് റിപ്പോർട്ട്. പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ ദളിത് സിഖ് വിഭാഗത്തിൽ നിന്നും ശക്തമായ സമ്മർദ്ദമാണുണ്ടാകുന്നത്. ജാതിസമവാക്യം പാലിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ അമരീന്ദർ സിങിൻ്റെ സമ്മർദ്ദവും ചന്നിക്ക് വെല്ലുവിളിയാകും.
പഞ്ചാബ് പിസിസി അധ്യക്ഷനായ നവ്ജ്യോത് സിങ് സിദ്ദുവിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമരീന്ദറിൻ്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ സജീവമായതോടെ സുഖ് ജിന്തർ സിംഗ് രൺധാവയുടെ പേരാണ് ഉയർന്നുവന്നത്. എന്നാൽ സിദ്ദുവിൻ്റെ എതിർപ്പാണ് തീരുമാനത്തിൽ മാറ്റമുണ്ടാകാൻ കാരണമായത്. അമരീന്ദർ സിങിൻ്റെ രാജിക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ മുതിർന്ന മന്ത്രിമാരെ പുതിയ മന്ത്രിസഭയിലും നിലനിർത്തിയേക്കും. ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുന്നതോടെ സംസ്ഥാനത്തെ സംസ്ഥാനത്തെ 35 ശതമാനത്തൊളം ദളിത് വോട്ടുകൾ അനുകൂലമാകാനുള്ള സാധ്യതകളും ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാൻ സിദ്ദുവിനായി. പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകുന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ചർച്ചയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കേരളത്തിന് പുറമേ പഞ്ചാബിലും ഹൈക്കമാൻഡ് ശക്തമായ ഇടപെടൽ നടത്തുകയാണ്.
പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിതനായ ചരൺജിത് സിംഗ് ചന്നിയെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അഭിനന്ദിച്ചു. പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ദളിത് വിഭാഗം താമസിക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ ദളിത് വോട്ടുകൾ ലക്ഷ്യമാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളാണ് ബിഎസ്പിക്ക് വേണ്ടി മുൻ ഭരണകക്ഷിയായ ശിരോമണി അകാലിദൾ മാറ്റിവച്ചിരിക്കുന്നത്. ദളിത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകുമെന്ന് അകാലി ദൾ വ്യക്തമാക്കിയിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടാണ് ചരൺജിത് സിങ് ചന്നിനെ പഞ്ചാബിൻ്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി എത്തിക്കാൻ ഹൈക്കമാൻഡിൽ സിദ്ദു സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനം ഉണ്ടാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ അമരീന്ദറിനെ അനുനയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ജനകീയ മുഖമെന്ന നിലയിൽ അമരീന്ദറിനെ ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാചര്യത്തിലാണ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തിയത്. എന്നാൽ പാർട്ടിയിൽ പിടിമുറുക്കി ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള നീക്കങ്ങളാണ് സിദ്ദു നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദറിൻ്റെ പുതിയ നീക്കം എന്താകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Find out more: