വിദ്യാഭ്യാസ വകുപ്പിൽ പിരിച്ചുവിടൽ; അമേരിക്കയിൽ ആയിരത്തിലധികം ജീവനക്കാർ പുറത്തേക്ക്! ജീവനക്കാർക്ക് അനുകൂലമായിരുന്ന കീഴ്ക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഭരണപരമായ കാര്യങ്ങളിൽ പ്രസിഡന്റിന് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപിന്റെ നീക്കത്തിന് തടസ്സമില്ലാതായി. സർക്കാർ നടപടി ഏകദേശം 1,400 ഓളം ജീവനക്കാരെ ബാധിക്കും. യുഎസിലെ വിദ്യാഭ്യാസ വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ നടപടി പുനരാരംഭിക്കാൻ ഡൊണൾഡ് ട്രംപ് സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. കൂട്ടപ്പിരിച്ചുവിടലിനെതിരെ 21 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളും അധ്യാപക യൂണിയനുകളും കേസ് ഫയൽ ചെയ്തിട്ടുണ്ട്. 1.6 ട്രില്യൺ ഡോളറിൻ്റെ വിദ്യാഭ്യാസ വായ്പ, പ്രത്യേക വിദ്യാഭ്യാസ സേവനങ്ങൾ, കുറഞ്ഞ വരുമാനമുള്ള സ്കൂളുകൾക്കുള്ള സഹായം എന്നിവയെല്ലാം അപകടത്തിലാകുമെന്നാണ് അവരുടെ വാദം. ട്രംപിന്റെ ഈ നീക്കം വിദ്യാഭ്യാസ വകുപ്പിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണെന്ന ആരോപണമുണ്ട്.





 ജീവനക്കാരെ വെട്ടിക്കുറച്ച് സ്ഥാപനം പൂട്ടാനാണ് ട്രംപിന്റെ ശ്രമമെന്ന് പലരും പറയുന്നു. ഇതിനെതിരെ പല കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. കോടതി വിധി പൊതുവിദ്യാഭ്യാസത്തിനുള്ള വാഗ്ദാനത്തിന് തിരിച്ചടിയാണെന്ന് ഡെമോക്രസി ഫോർവേഡ് പ്രസിഡന്റ് സ്കൈ പെറിമാൻ പറഞ്ഞു. അമേരിക്കൻ ജനതയോട് ഒരു വിശദീകരണവും നൽകാതെ, യുഎസ് സുപ്രീം കോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും രാജ്യത്തെ എല്ലാ കുട്ടികൾക്കുമുള്ള പൊതുവിദ്യാഭ്യാസത്തിൻ്റെ വാഗ്ദാനത്തിന് കനത്ത പ്രഹരമേൽപ്പിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. 1979ൽ കോൺഗ്രസ് രൂപീകരിച്ച വിദ്യാഭ്യാസ വകുപ്പ്, കോളേജ് വായ്പകൾ നൽകുക, വിദ്യാർഥികളുടെ നേട്ടങ്ങൾ വിലയിരുത്തുക, സ്കൂളുകളിൽ പൗരാവകാശം നടപ്പാക്കുക തുടങ്ങിയ പ്രധാന കാര്യങ്ങളാണ് ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജില്ലകൾക്കും ഭിന്നശഷിക്കാരായ വിദ്യാർഥികൾക്കും ഫെഡറൽ ഫണ്ട് നൽകുന്നതും ഈ വകുപ്പാണ്. വിദ്യാഭ്യാസ വകുപ്പിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് വിമർശനമുണ്ട്.





ഇത് ബ്യൂറോക്രസിയുടെ മാലിന്യമാണെന്നും ആണെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും അവരുടെ വാദം. ഈ വർഷം മാർച്ചിൽ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഉത്തരവിട്ട ട്രംപ് വിദ്യാഭ്യാസം സംസ്ഥാനങ്ങളിലേക്ക് തിരികെ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന വരുമാനമുള്ള വിദ്യാർഥികൾക്കുള്ള ഫെഡറൽ ഫണ്ടിങ് മറ്റ് ഏജൻസികൾക്ക് കൈമാറുമെന്നും ട്രംപ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോൺ സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്തു. വിധി സുപ്രധാന വിജയമാണെന്ന് പ്രതികരിച്ച അവർ പ്രസിഡൻ്റിനാണ് ജീവനക്കാരുടെ കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും തീരുമാനമെടുക്കാൻ അധികാരമെന്ന് സുപ്രീം കോടതി അടിവരയിട്ടുവെന്നും ചൂണ്ടിക്കാട്ടി.  ട്രംപിൻ്റെ പദ്ധതി കോൺഗ്രസിൻ്റെ അധികാരത്തെ ദുർവിനിയോഗം ചെയ്യുമെന്നും ഇത് നിയമലംഘനമാണെന്നും ജസ്റ്റിസ് സോണിയ സൊട്ടോമേയർ വിമർശിച്ചു. 




വകുപ്പിനെ ഇല്ലാതാക്കാനുള്ള ട്രംപിൻ്റെ പരസ്യമായ പ്രഖ്യാപനം നിയമം ലംഘിക്കാനുള്ള ശ്രമമാണ്. ഈ വെട്ടിച്ചുരുക്കൽ പൗരാവകാശ നിയമങ്ങളുടെ നടത്തിപ്പിനെയും ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കുള്ള സഹായത്തെയും വിവേചനം തടയുന്നതിനുള്ള ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ഇത് പറഞ്ഞറിയിക്കാനാവാത്ത ദോഷമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേ‍ർത്തു. ഉദ്യോഗസ്ഥരെ കുറച്ച് കാര്യക്ഷമത കൂട്ടുക, പ്രവർത്തനങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുക, കോൺഗ്രസിൻ്റെ അനുമതിയില്ലാതെ വകുപ്പിനെ മാറ്റുക, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക തുടങ്ങിയവയാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണങ്ങൾ. പിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ജീവനക്കാരെ മാർച്ച് മുതൽ ശമ്പളത്തോടുകൂടി അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂൺ ആദ്യവാരം ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ കീഴ്ക്കോടതി ട്രംപിൻ്റെ നീക്കത്തെ എതിർത്തു. കീഴക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ സർക്കാരിൻ്റെ വലിയ തോതിലുള്ള വെട്ടിച്ചുരുക്കലിന് കൂടുതൽ സഹായകമാകും.

Find out more: