കൊറോണ വൈറസിനെ തുടർന്നു ജാഗ്രത പാലിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവെച്ചു.
ഇറാനില്‍ അടക്കം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഈ നീക്കം.
ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചതായി സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
ഇതിനെതുടര്‍ന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെടാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കി അയച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ്-വിസ ഉടമകള്‍ക്കും പ്രവേശനം നിഷേധിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്നാണ് വിവരം. ഇറാനിലാണ് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ ആരോഗ്യ സഹമന്ത്രിക്ക് ഉള്‍പ്പെടെ കൊറോണ ബാധിച്ചതായി സ്ഥിരീകരണം ഉണ്ടായിരുന്നു.
അതിനാല്‍ തന്നെ ഇറാനില്‍ നിന്നെത്തിയവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ രോഗികളായവരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുത്താണ് സൗദിയുടെ നിയന്ത്രണം.
കൊറോണ വൈറസ് ( കോവിഡ്-19) ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തര യോഗം സൗദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്നിരുന്നു. ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് പ്രാഥമിക കണക്കുകൾ.
click and follow Indiaherald WhatsApp channel