
ആശങ്ക ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു.ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീൻ എന്നാണ് വിവരം. കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് രണ്ട് മരണവും റിപ്പോർട്ട് ചെയ്‌തത്. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. ഇരുവരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്‍റ് സോണല്ലാത്ത മേഖലകളിൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രമാണെന്ന് കളക്ടർ അറിയിച്ചു. എറണാകുളത്തും സാഹചര്യം മോശമായി തുടരുകയാണ്. കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നതിനിടെ മഴ ശക്തമായതോടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി.
ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ട്.എന്നാൽ മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത്. ചെന്നൈ, മുംബൈ നഗരങ്ങളിൽ സമ്പർക്കം മൂലമുള്ള കേസുകൾ വർധിക്കുകയാണ്. ഉറവിടമറിയാത്ത കേസുകളാണ് കൂടുതൽ. ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമാകുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും ആശങ്ക ഒഴിവായിട്ടില്ല. ഒപ്പം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.