കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല.
സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇക്കാര്യം അറിയിച്ചു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു.
എന്നാൽ കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയുടെ ഫലമറിയാന്‍ പുണെയെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുകള്‍ വലിയ സൃഷ്ടിച്ചിരുന്നു.
ഫലമറിയാന്‍ വൈകുന്നതാണ് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയത്. ഫലം വൈകുന്നത് മൂലം അനുബന്ധ നടപടികള്‍ സ്വീകരിക്കാനും കാലതാമസമെടുത്തു.
ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര അനുമതി ഇല്ലാത്തതിനാല്‍ പുണെയിലേക്ക് തന്നെ സാംപിളുകള്‍ അയച്ചിരുന്നു. ഇതിനിടെ, കേരളത്തില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നരുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യമന്ത്രി ആലപ്പുഴയിലെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനാ നടത്താന്‍ അനുമതി തേടിയിരുന്നു. ഇതാണ് വഴിത്തിരിവായത്.
ഇനി കേരളത്തിന് പുണെയില്‍ നിന്ന് ഫലം വരും വരെ കാത്തിരിക്കേണ്ട. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന വേഗത്തില്‍ ഫലമറിയാം.