യൂട്യൂബിനും ട്വിറ്ററിനുമാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും വീഡിയോ ലിങ്ക് ഉൾപ്പെടുന്ന 50 ലധികം ട്വീറ്റുകളും നീക്കം ചെയ്യാനാണ് നിർദേശം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് ലിങ്കുകളും വീഡിയോകളും നീക്കം ചെയ്തതായി യൂട്യൂബും ട്വിറ്ററും അറിയിച്ചു. 2021 ഐടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ചാണ് നിർദേശമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്. ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചു ബിബിസി തയ്യാറാക്കിയ ഡോക്യുമെൻ്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം.  




   കേന്ദ്രസർക്കാർ നിർദേശം വന്നതോടെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയിൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കുവെച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചു ഡെറക് ഒബ്രയിൻ തന്നെ രംഗത്തെത്തി. കേന്ദ്ര നടപടി സെൻസർഷിപ്പ് ആണെന്നും ബിബിസി ഡോക്യുമെന്ററിയുടെ തന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ടു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ബിബിസി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നു എന്ന് തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഡോക്യുമെൻ്ററി വിവാദത്തിൽ ബിബിസിക്കെതിരെ മുൻ ജഡ്ജിമാരും മുൻ സ്ഥാനപതിമാരും ഉൾപ്പെടെ 302 പ്രമുഖർ പ്രസ്താവനയുമായി രംഗത്തെത്തി.





ബിബിസി ഡോക്യുമെൻ്ററി അപകീർത്തി ഉണ്ടാക്കാൻ നിർമ്മിച്ചതാണെന്ന് കരുതുന്നതായും ഇതിനു പിന്നിൽ കൊളോണിയൽ ചിന്താഗതി ആണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോക്യുമെന്ററി ബിബിസി ഇന്ത്യയിൽ ലഭ്യമാക്കിയില്ലെങ്കിലും ചില യൂട്യൂബ് ചാനലുകൾ ഇന്ത്യാ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ ഇത് അപ്‌ലോഡ് ചെയ്തതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബ്രിട്ടീഷ് സർക്കാർ രേഖ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.





 ഡോക്യുമെൻ്ററിയിൽ പറയുന്ന കാര്യങ്ങളിൽ കേന്ദ്രസർക്കാരിൽനിന്നു അഭിപ്രായം ആരാഞ്ഞെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിബിസി വക്താവ് പറഞ്ഞിരുന്നു. ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം ചൊവ്വാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. രണ്ടാംഭാഗം വരുന്ന ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യും. അതിനിടെ, ഡോക്യുമെൻ്ററിയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിയോജിച്ചിരുന്നു. വിശദമായ പഠനത്തിനു ശേഷമാണ് ഡോക്യുമെൻ്ററി നിർമ്മിച്ചതെന്നും പത്രപ്രവർത്തനതിൻ്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചതെന്നുമാണ് ബിബിസി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നത്.

Find out more: