വാചകമടിയും പ്രഖ്യാപനങ്ങളും മാത്രം; ർക്കാരിനെതിരെ വിഡി സതീശൻ! ഇടത് എംഎഎൽഎമാരുടെ യോഗത്തിൽ കെബി ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ വിമർശനമുന്നയിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിപക്ഷ നേതാവിൻറെ പ്രതികരണം. ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണെന്ന് വിഡി സതീശൻ. ഇന്നലെ നടന്ന എൽഡിഎഫ് പാർലമെൻറെറി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവ് കൂടിയായ എംഎൽഎ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമർശിക്കുകയും സിപിഎമ്മിലെയും സി.പി.ഐയിലെയും എം.എൽ.എമാർ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാൻ പോകുകയാണ്. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോൾ നിലച്ച മട്ടാണ്. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷി എംഎൽഎ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതിലൂടെ സർക്കാരിൻറെ പരാജയത്തിൻറെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എംഎൽഎ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിലാണ് ഇടത് യോഗത്തിൽ ഗണേഷ് കുമാർ വിമർശനമുന്നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിൻറെ പ്രതികരണം. ഭരണകക്ഷി അംഗങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പദ്ധതികളെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടിരുന്നു. ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പ്രഖ്യാപനങ്ങൾ മാത്രം പോരാ, ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫർ സോൺ വിഷയത്തിലും സർക്കാർ ഗുരുതര അലംഭാവമാണ് കാട്ടിയത്.
തീരദേശവാസികളെയും അവഗണിച്ചു. കാർഷിക മേഖല പൂർണമായും തകർന്നു. ഇതിനിടയിലും ജപ്തി ഭീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർ. എന്നിട്ടും സർക്കാർ കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂർത്തും പാഴ് ചെലവുകളുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.
Find out more: