കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ല; വി ശിവൻകുട്ടി! ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്ത് സുധാകരൻ പിൻവലിച്ചെങ്കിലും ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ സാഹചര്യത്തിലാണ് ശിവൻകുട്ടി പ്രതികരണവുമായി എത്തിയത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതിനെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എഴുതിയ തുറന്ന കത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.  മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് പിൻവലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്.





  എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടി വരുമെന്ന് ശിവൻകുട്ടി വിമർശിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനിൽ ഉണ്ടായിരുന്ന ഇപി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിൻറെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഉണ്ട്.





  ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിൽ ആണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതെന്ന് ശിവൻകുട്ടി വിമർശിച്ചു. ആർക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികൾ. എതിർപ്പ് ശക്തമായപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ച കെ സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കത്ത് സുധാകരൻ സമൂഹമാധ്യമത്തിൽ പിൻവലിച്ചെങ്കിലും ഇതിൻറെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. കെ സുധാകരൻറെ അനുയായികളാണ് ഇതിനുപിന്നിൽ.   കെ മുരളീധരൻ ഇക്കാര്യത്തിൽ മനുഷ്യസ്നേഹപരമായ പ്രസ്താവന നടത്തിയത് നന്നായെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 





  സർക്കാരിൻറെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുന്ന നിലപാടാണ് കെ സുധാകരൻറേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകൾ നടത്തുക എന്നത് കെ സുധാകരൻ പതിവാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരൻറെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് എ കെ ആൻറണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ വ്യക്തമാക്കണം.  

Find out more: