ഇതിനകം സ്വദേശികളും വിദേശികളുമായി 39 ലക്ഷത്തോളം പേർ വാക്സിൻ എടുത്തുകഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പരമാവധി ആളുകൾ എത്രയും വേഗം കൊവിഡ് വാക്സിൻ സ്വീകരിക്കുക വഴി സാമൂഹിക പ്രതിരോധ ശേഷി നേടിയെടുക്കാൻ സഹകരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. 213 കേസുകളാണ് ഇവിടെ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിൽ 94ഉം മക്കയിൽ 79ഉം മദീനയിൽ 20ഉം പേർ രോഗബാധിതരായി. ഏഴ് പേരാണ് വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 6637 ആയി. ഇതിനകം 387,292 പേരാണ് സൗദിയിൽ കൊവിഡ് ബാധിതരമായത്. ഇവരിൽ രോഗം ഭേദമായ 372 പേർ ഉൾപ്പെടെ 376,203 പേർ രോഗമുക്തി നേടി. നിലവിൽ 4452 ആക്ടീവ് കേസുകൾ രാജ്യത്തുള്ളതിൽ 630 പേരുടെ നില അതീവ ഗുരുതരമാണ്.
ഇതിനകം 14.86 ദശലക്ഷം പിസിആർ ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. സൗദിയിലെ കൊവിഡ് പ്രതിദിന കേസുകൾ 500 കടന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 510 പോസിറ്റീവ് കേസുകൾ കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസം 4271 സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്. ഇവയിൽ 157 സ്ഥാപനങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി.
ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയ 125 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ 940 നമ്പറിൽ വിളിച്ച് കോൾ സെന്ററിൽ വിവരം അറിയിക്കണമെന്നും അധികൃതർ പറഞ്ഞു. ഒൻപത് പള്ളികൾ കൂടി വെള്ളിയാഴ്ച താൽക്കാലികമായി അടച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ 373 പള്ളികളാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അടച്ചത്. ഇവയിൽ 357 പള്ളികൾ അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നു.
click and follow Indiaherald WhatsApp channel