കോവിഡിനുമുന്നിൽ ലോകം പകച്ചു നിൽക്കുകയാണ്. പ്രത്യേകിച്ചും  ഇറ്റലി പോലുള്ള രാജ്യങ്ങൾ .ആറ് കോടി ജനങ്ങള്‍ മാത്രമുള്ള ഇറ്റലിയില്‍ മുഴുവനാളുകളും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.   മരണസംഖ്യയില്‍ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയിരിക്കുകയാണ് ഇറ്റലി. ചൈനയില്‍ 3261 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 4825 പേരാണ്.

 

   രോഗബാധിതരുട എണ്ണം 50000 കടക്കുകയും ചെയ്‍തു. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളിലൊന്നായ ഇറ്റലി മഹാമാരിയില്‍ നിശ്ചലമായിരിക്കുകയാണ്. സര്‍വമേഖലകളും നിലച്ചത് രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തെ തരിപ്പണമാക്കും. ഓരോ ദിവസവും മരണനിരക്ക് ഉയരുമ്പോള്‍ എങ്ങനെ ഈ വൈറസിനെ കീഴടക്കണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഇറ്റലിയെ ആരോഗ്യമേഖലയും ഭരണകൂടവും ജനങ്ങളും.  ഇതില്‍ 6072 പേരാണ് സുഖം പ്രാപിച്ചത്.

 

   വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്‍തതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ശനിയാഴ്‍ച ഉണ്ടായത്. വെള്ളിയാഴ്‍ച 600ലേറെ പേരായിരുന്നു മരിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

   ശനിയാഴ്‍ച റോമില്‍ ഉടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങളും മരുന്നുകളും ഉള്‍പ്പെടെ വാങ്ങാനായി പുറത്തിറങ്ങുന്നവരെ പരിശോധിക്കാനാണിത്. ഇറ്റലിയില്‍ ഓരോ ദിവസവും മരണ നിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 793 പേരാണ് മരിച്ചത്. ആറായിരത്തോളം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്‍തു.  ആറു കോടി ജനങ്ങള്‍ മാത്രമാണ് ഇറ്റലിയിലുള്ളത്.

 

   ഈ ആളുകളത്രയും ദിവസങ്ങളായി വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്. രോഗത്തെ എങ്ങനെയും പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.  വടക്കന്‍ ഇറ്റലിയിലാണ് വൈറസ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നത്.

 

   ഇവിടെ നിന്ന് പോയവരിലൂടെ ഒട്ടേറെ രാജ്യങ്ങളിലും രോഗമെത്തി. യൂറോപ്പിനെയാകെ സ്‍തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചതും ഇറ്റലിയില്‍ നിന്ന് പടര്‍ന്ന വൈറസാണ്. ചൈനയിലെ വുഹാനിലാണ് പുതിയ തരം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വൈറസിന്‍റെ പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഇറ്റലി. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടരുകയായിരുന്നു.

 

 

   നേരത്തെ രണ്ടാഴ്‍ചത്തേക്കായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ മൂന്ന് വരെ നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭക്ഷണം, ആരോഗ്യം എന്നീ അവശ്യ മേഖലകള്‍ മാത്രമായിരിക്കും രാജ്യത്ത് പ്രവര്‍ത്തിക്കുക. മറ്റെല്ലാ രംഗങ്ങളും പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നാണ് പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്‍ടെ ഉത്തരവിട്ടിരിക്കുന്നത്.

 

 

   മരണനിരക്കും രോഗികളുടെ എണ്ണവും അനിയന്ത്രിതമായതോടെ ഇറ്റലി പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുകയാണ്. മരണം റിപ്പോര്‍ട്ട് ചെയ്‍തതിന് ശേഷം മാര്‍ച്ച് 12 മുതല്‍ വടക്കന്‍ ഇറ്റലി പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. മറ്റു ഭാഗങ്ങളും നിയന്ത്രണങ്ങളുണ്ട്. ലോകത്തിലെ എട്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ് ഇറ്റലി. ജീവിതനിലവാരത്തിലും ഇറ്റലി വളരെ മുന്നിലാണ്.

మరింత సమాచారం తెలుసుకోండి: