ദിലീഷ് പോത്തൻ, റോഷൻ മാത്യു തകർത്തഭിനയിച്ച റോന്ത്! പൊലീസുകാരൻ മോശമാണെന്ന് പറയാറുണ്ടെന്നല്ലാതെ എന്തുകൊണ്ട് അയാൾ അങ്ങനെ പെരുമാറുന്നുവെന്ന് ആരും അന്വേഷിച്ചു കണ്ടുപിടിക്കാറില്ല. വല്ലപ്പോഴും ആഘോഷിക്കാൻ കിട്ടുന്ന ഇൻസ്‌പെക്ടർ ബൽറാമോ ഭരത് ചന്ദ്രൻ ഐ പി എസോ ഒഴിവാക്കിയാൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന പൊലീസുകാർ വളരെ കുറവാണ്. ബൽറാമിലും ഭരത് ചന്ദ്രനിലും പോലും വില്ലന്മാരുണ്ട്. അത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണെന്ന് മാത്രം. ഒടുവിൽ റിലീസായ തുടരുമിലെ ജോർജ്ജ് സാറും നരിവേട്ടയിലെ ചില പൊലീസുകാരുമൊക്കെ ഒന്നാന്തരം വില്ലത്തരം കാണിക്കുന്നവരാണല്ലോ. സാധാരണക്കാരന്റെ ജീവിതത്തിലും മിക്ക സിനിമയിലും പൊലീസുകാർ പലപ്പോഴും വില്ലൻമാരാണ്. നല്ല പൊലീസുകാരെ അവതരിപ്പിക്കുമെങ്കിലും പൊലീസ് സേനയിലെ വില്ലത്തരത്തിനാണ് മുൻഗണന. രണ്ടു പൊലീസുകാർ, ഒരു പൊലീസ് ജീപ്പ്, ഒരു രാത്രി- അവർ ജീവിക്കുന്ന ജീവിതമാണ് റോന്ത്.
ഒരു പൊലീസുകാരന്റെ ജീവിതം യഥാർഥത്തിൽ വരച്ചു വെക്കുകയാണ് ഷാഹി കബീർ എന്ന തിരക്കഥാകൃത്തും സംവിധായകനും റോന്തിലൂടെ. മഴയും മഞ്ഞും രാത്രിയുടെ ആലസ്യവും കുടുംബത്തിന്റെ കെട്ടുപാടുകളുമെല്ലാമുള്ള കാക്കിയിട്ട രണ്ട് സാധാരണ മനുഷ്യരായി മാറുന്ന ചില നിമിഷങ്ങളുണ്ട്- വല്ലാത്തൊരു കാഴ്ചയാണത്. പേടിപ്പിക്കുന്നതിനപ്പുറത്ത് പൊലീസുകാരനും എല്ലാവരുടേയും എല്ലാ വികാരങ്ങളുമുണ്ടെന്ന് റോന്ത് കാണിച്ചുതരുന്നു. എസ് ഐ യോഹന്നാനായി ദിലീഷ് പോത്തൻ രണ്ടു മണിക്കൂറും രണ്ടു മിനുട്ടും കാണികൾക്കു മുമ്പിൽ അവതരിപ്പിക്കുന്ന വേഷപ്പകർച്ച അയാളിലെ അഭിനേതാവിന്റെ തിളക്കമാണ് തെളിയിക്കുന്നത്. എസ് ഐ യോഹന്നാന്റെ ജീപ്പ് ഡ്രൈവർ ദിൻനാഥെന്ന പുതിയ പൊലീസുകാരനായി റോഷൻ മാത്യുവുമെത്തുന്നു. 'ഞാനെടുത്ത ലീവിന്റത്രയില്ല നിന്റെ സർവീസ്' എന്ന് യോഹന്നാൻ നടത്തുന്ന പ്രഖ്യാപനം മാത്രം മതി ഇരുവരും തമ്മിലുള്ള സീനിയോറിറ്റി വ്യത്യാസം മനസ്സിലാക്കാൻ.
നീണ്ടകാലത്തെ സേവനത്തിനിടയിൽ എവിടെ, എന്തൊക്കെ നടക്കുമെന്നും നടക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ യോഹന്നാന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ദിൻനാഥാകട്ടെ വികാരത്തള്ളിച്ചയിലാണ് ഓരോന്നും പ്രവർത്തിക്കുന്നത്. 'നീ എന്റെ കൂടെ കൂടിക്കോ കുറേ പഠിക്കാ'മെന്നു പറഞ്ഞ് യോഹന്നാൻ ദിൻനാഥിനെ പരിഹസിക്കുന്നുണ്ടെങ്കിലും സംഗതി സത്യമായിരുന്നു. അനുഭവം പഠിപ്പിക്കുന്ന പാഠം ട്രെയിനിംഗിലോ ഇന്ത്യൻ ശിക്ഷാ നിയമത്തിലോ കിട്ടണമെന്നില്ല. എന്നിട്ടും യോഹന്നാനും ദിൻനാഥും കുടുങ്ങിപ്പോകുന്നുണ്ട്.
യോഹന്നാനെന്ന പരുക്കൻ പൊലീസുകാരനോട് തോന്നാവുന്ന ദേഷ്യവും ദിൻനാഥെന്ന യുവ പൊലീസുകാരനോട് തോന്നാവുന്ന സ്‌നേഹവുമൊക്കെ സിനിമ പലവട്ടം മാറ്റിമറിക്കുന്നുണ്ട്. പ്രത്യേക ട്വിസ്റ്റുകളോ ഇൻവെസ്റ്റിഗേഷൻ സ്‌റ്റോറിയുടെ ത്രില്ലോ ഒന്നും നൽകാതെ റിയലിസ്റ്റിക്കായി പറയാനാണ് റോന്തിൽ ഷാഹി കബീർ ശ്രമിച്ചിരിക്കുന്നത്. രണ്ട് പൊലീസുകാരേയും ഒരു പൊലീസ് ജീപ്പും വെച്ച് എങ്ങനെ രണ്ട് മണിക്കൂർ സിനിമ മുന്നോട്ടു പോകുമെന്ന് കരുതാമെങ്കിലും അങ്ങനെ തന്നെയാണ് സിനിമ കൊണ്ടുപോകുന്നത്.
ഇടക്ക് പൊലീസ് സ്റ്റേഷനും പൊലീസുകാരുടെ വീടും ആശുപത്രിയും ഒന്നോ രണ്ടോ മറ്റു വീടുകളും ഒഴിവാക്കിയാൽ രണ്ടു പൊലീസുകാർ കാണുന്ന കാഴ്ചകളും അവർ അനുഭവിക്കുന്ന അനുഭവങ്ങളും തന്നെയാണ് പ്രേക്ഷകർക്ക് മുമ്പിലൂടെ കടന്നുപോകുന്നത്. ഒരു രാത്രി നടക്കുന്ന സംഭവഗതികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒറ്റ രാത്രികൊണ്ട് ഇത്രയേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവർ ലോകത്തു തന്നെ ചിലപ്പോൾ മറ്റാരും ഉണ്ടായെന്ന് വരില്ല. 'കമ്യൂണിസവും കാക്കിയും ഒറ്റ വണ്ടിയിൽ പോകില്ല' എന്ന രീതിയിലുള്ള അതിശക്തമായതും മനോഹരമായതുമായ ചില സംഭാഷണങ്ങളും സിനിമയിലുണ്ട്.
മന്ത്രി വാഹനത്തിന് പൈലറ്റ് പോകുമ്പോൾ അമിത വേഗതയ്‌ക്കെതിരെ എയർ ബാഗും ക്ണാപ്പുമൊന്നുമില്ലാത്തതാണ് പൊലീസ് ജീപ്പെന്ന് പറയുന്നതും അത്യാവശ്യ സന്ദർഭത്തിൽ എയർബാഗും ക്ണാപ്പുമില്ലെങ്കിലും ഏത് വഴിയിലൂടെയും പറപ്പിച്ച് പോകുന്നതും ഒരേ സിനിമയുടെ വ്യത്യസ്ത കാഴ്ചകളാണ്. പോകുന്ന വഴിയിൽ മാങ്ങ പെറുക്കുന്ന പൊലീസുകാരനും കൂടിനിൽക്കുന്ന പിള്ളേരുടെ മടിക്കുത്തിന് പിടിച്ച് ഓടിക്കുന്ന പൊലീസുകാരനും ഒരാൾ തന്നെയാണെന്ന് വിശ്വസിക്കാൻ പ്രയാസമാകും. ഒരു വൈകിട്ട് തുടങ്ങുന്ന റോന്തു ചുറ്റൽ അടുത്ത ദിവസം രാവിലെ അവസാനിക്കുമ്പോഴേക്കും പല കാര്യങ്ങൾ നടക്കുന്നു.
Find out more: