ഒവൈസിക്ക് ഭീഷണിയുണ്ട്; ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് അമിത് ഷാ!  സുരക്ഷ വാഗ്ദാനം അദ്ദേഹം സ്വീകരിക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞു. ഇസഡ് കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരണമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷ (ബുള്ളറ്റ് പ്രൂഫ് ഉള്ള) കാർ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും എഫ്ഐആർ തയ്യാറാക്കുകയും ചെയ്തു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്. കേസിൽ മൂന്ന് സാക്ഷികളുണ്ട്. രണ്ട് പിസ്റ്റളുകൾ പോലീസ് കണ്ടെടുക്കുകയും ഒരു മാരുതി ആൾട്ടോ കാർ പിടിച്ചെടുക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.






  ഒവൈസിയുടെ വാഹനത്തിന് നേർക്ക് വെടിവെപ്പ് ഉണ്ടായ സ്ഥലം പോലീസ് സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്ഞാതരായ രണ്ട് പേർ വാഹനത്തിന് നേരെ വെടിയുതിർത്തെങ്കിലും ഒവൈസി സുരക്ഷിതനായി. അദ്ദേഹത്തിന്റെ വാഹനത്തിൻ്റെ താഴ്ഭാഗത്ത് വെടിയേറ്റ മൂന്ന് അടയാളങ്ങൾ ഉണ്ടായിരുന്നു.  അദ്ദേഹത്തിൻ്റെ യത്ര പരിപാടികളെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ജില്ലാ കൺട്രോൾ റൂമിൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല. ഹാപൂർ ജില്ലയിൽ ഒവൈസിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളൊന്നും ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 






 യാത്രകളെക്കുറിച്ച് ഒവൈസി മുൻകൂട്ടി പോലീസിനെ അറിയിച്ചില്ലെന്ന ഗുരുതര ആരോപണം അമിത് ഷാ നടത്തി.  ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തി. 'ഹിന്ദു വിരുദ്ധ' പരാമർശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളുടെ പേരിൽ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുപിയിൽ ക്രമസമാധാനം നിയന്ത്രണത്തിലാണെന്ന് അമിത് ഷാ പറഞ്ഞു. 'ഇസഡ്' സുരക്ഷാ വാഗ്ദാനം ഒവൈസി നിരസിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്.






 ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് കഴിഞ്ഞദിവസം പറഞ്ഞ ഒവൈസി വെടിയുതിർത്തവർക്കെതിരെ യുഎപിഎ ചുമത്താത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചിരുന്നു. അതേസമയം, സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.  മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികൾ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുർതിർത്തത്. രണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചു. നാല് പേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിയുതിർത്തതെന്നും ഒവൈസി പറഞ്ഞിരുന്നു. വാഹനത്തിൽ രണ്ട് വെടിയുണ്ട തറച്ചതിന്റെ പാടുകൾ വ്യക്തമാകുന്ന ചിത്രം ഒവൈസി പുറത്തുവിട്ടിരുന്നു. മൂന്നാമത്തെ വെടിയുണ്ട ടയറിൽ തറച്ചെന്നാണ് ആരോപണം.

మరింత సమాచారం తెలుసుకోండి: