ഇടതു സർക്കാർ 'മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് പ്രതിപക്ഷം! ലിംഗനീതിയുടെ പേരിൽ സംസ്ഥാന സർക്കാർ പുരുഷമേധാവിത്വം ഒളിച്ചുകടത്തുകയാണെന്നും സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് മതനിരാസമാണെന്നുമാണ് നേതാക്കൾ ആരോപിക്കുന്നത്. മുനീറിൻ്റെ പ്രസ്താവനയെ പിന്തുണച്ച് വിഡി സതീശൻ കൂടി രംഗത്തെത്തിയതോടെ യൂണിഫോം വിവാദം സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ ആയുധമാകുമെന്ന് ഉറപ്പായി. ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എം കെ മുനീർ എംഎൽഎ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് യുഡിഎഫ് നേതാക്കൾ. സ്ത്രീയ്ക്കും പുരുഷനും തുല്യതയുണ്ടാകണം എന്നാണ് പുതിയ പാഠ്യപദ്ധതിയിൽ പറയുന്നതെന്നും ഇനി സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ശുചിമുറി മാത്രമേ ഉണ്ടാകൂ എന്നും മുനീർ ആരോപിച്ചു.
നിറഞ്ഞ ഹർഷാരവത്തോടെയാണ് പ്രവർത്തകർ ഡോക്ടർ കൂടിയായ മുൻ മന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്. ആൺകുട്ടികൾക്ക് ചുരിദാർ ചേരില്ലേയെന്നും മുനീർ ചോദിച്ചു. ലിംഗസമത്വത്തിൻ്റെ പേരിൽ സർക്കാർ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് മുനീറിൻ്റെ കഴിഞ്ഞ ദിവസമാണ് എംഎസ്എഫിൻ്റെ വിദിയിൽ എം കെ മുനീർ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ രംഗത്തെത്തിയത്. വിദേശയാത്ര നടത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ എന്തുകൊണ്ടാണ് പാൻ്റ് ധരിക്കുന്നതെന്നും മുഖ്യമന്ത്രിയ്ക്ക് സാരിയുടുത്താൻ എന്താണ് കുഴപ്പമെന്നുമായിരുന്ന മുനീറിൻ്റെ ചോദ്യം. എന്നാൽ താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ലിംഗസമത്വത്തിന് താൻ അനുകൂലമാണെന്നും മുനീർ പിന്നീട് വിശദീകരിച്ചു. മുനീറിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് പിന്തുണയുമായി സതീശൻ രംഗത്തെത്തിയത്.
പെൺകുട്ടികൾക്ക് പാൻ്റും ഷർട്ടും അടിച്ചേൽപ്പിക്കരുതെന്നും മുനീർ പ്രോഗ്രസീവ് ആയി ചിന്തിക്കുന്നയാളാണെന്നുമായിരുന്നു സതീശൻ്റെ വാക്കുകൾ.2008ൽ എംഎ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് മതനിരപേക്ഷത സംബന്ധിച്ച് സ്കൂൾ പാഠപുസ്തകത്തിൽ തയ്യാറാക്കിയ പാഠവും വലിയ വിവാദമായിരുന്നു. മതമില്ലാത്ത ജീവൻ എന്ന പേരിൽ സാമൂഹ്യപാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയ പാഠഭാഗം യുഡിഎഫും മതസംഘടനകളും വലിയ വിവാദമാക്കുകയായിരുന്നു. ഇടതുസർക്കാർ നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു പ്രധാന ആരോപണം. ഈ പാത പിന്തുടർന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം മതനിരാസം പ്രോത്സാഹിപ്പിക്കാനാണെന്ന മുനീറിൻ്റെ പ്രസ്താവനയും.
സ്ത്രീകൾ 'പുരുഷവേഷം' ധരിച്ചാൽ പുരോഗമനം ആയെന്ന് കരുതാനാകില്ലെന്നും സർക്കാർ പുരുഷമേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ലീഗ് നേതാവ് കെപിഎ മജീദിൻ്റെ വാക്കുകൾ. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്സിസ്റ്റ് ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇതിനെതിരെയാണ് മുനീർ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലും ഫാഷിസം കൈവെക്കുന്ന കാലത്ത് കമ്മ്യൂണിസത്തിൻ്റെ മറ പറ്റി ലിബറലിസം കടന്നുവരികയാണെന്നും ഇതാണ് മുനീർ വെളിപ്പെടുത്തിയതെന്നും കെപിഎ മജീദ് പറഞ്ഞു.
Find out more: