വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്: മമത ബാനർജി, സ്റ്റാലിൻ, ശരദ് പവാർ... പ്രതിപക്ഷ നേതാക്കൾ പാറ്റ്നയിലേക്ക്! മുഖ്യമന്ത്രി നിതീഷ് കുമാറാണ് പ്രതിപക്ഷത്തിന്റെ ഐക്യ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബിഹാറിൽ.അതേസമയം, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവർ പങ്കെടുക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയാൽ മാത്രമേ പ്രതിപക്ഷ ഐക്യത്തോട് സഹകരിക്കൂ എന്ന നിലപാടിലാണ് കെജ്രിവാൾ. യോഗത്തിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവുമായ മമതാ ബാനർജി,
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തിമോർച്ച നേതാവുമായ ഹേമന്ദ് സോറൻ, ജമ്മു കശ്മിർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കുക.കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിനുള്ള ഒരു സമവായത്തിലെത്തുക എന്നതാണ് പ്രതിപക്ഷ യോഗത്തിലൂടെ ശ്രമിക്കുന്നത്. പ്രതിപക്ഷത്തുള്ള ഇരുപത് പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ജെഡിയു വൃത്തങ്ങൾ പറഞ്ഞു.
സ്റ്റാലിനും മമതയും അടക്കമുള്ള നേതാക്കൾ ബിഹാറിൽ എത്തിക്കഴിഞ്ഞു. പാറ്റ്നയിൽ എത്തിയ മമത മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുൻ തെരഞ്ഞെടുപ്പുകളിലെ പാർട്ടികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. “പറ്റ്‌നയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു നല്ല തുടക്കം... രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളും പല വിഷയങ്ങളിലും ഒരേ നിലപാടിലാണ്. തൽക്കാലം, എല്ലാ പാർട്ടികളുടെയും തലവന്മാരും യോഗത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്,” തൃണമൂലിന്റെ രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയൻ പറഞ്ഞു.
ഓരോ സംസ്ഥാനത്തും പാർട്ടികൾക്ക് മത്സരിക്കാൻ എത്ര സീറ്റുകൾ നൽകണമെന്ന കാര്യം തീരുമാനിക്കാൻ ഒരു സംവിധാനം ആവശ്യമാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ഒരു സീറ്റ് വിഭജന ഫോർമുല ഉപയോഗിക്കുമെന്നും ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Find out more: