2009ലെ ഐടി റൂൾസും, പൂട്ടിയ യൂടൂബ് ചാനലുകളും! യൂടൂബ് ചാനലുകളിലൂടെ വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടുന്നതായിരുന്നു അൻവറിന്റെ സബ്മിഷൻ. ഈ പ്രശ്നത്തിൽ നിയമനിർമ്മാണം അടക്കമുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുകയും ചെയ്തു. വ്യാജ വാർത്തകളും വർഗ്ഗീയ വിദ്വേഷവും പ്രചരിക്കുന്നത് തടയാൻ നിലവിലുള്ള മാർഗ്ഗങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. അതിൽ 2009ലെ ഐടി നിയമത്തെക്കുറിച്ചാണ് പറയുന്നത്. (Procedure and Safeguards for Blocking for Access of Information by Public). ഈ നിയമപ്രകാരം നിരവധി യൂടൂബ് ചാനലുകൾ ഇതിനകം പൂട്ടിപ്പോയിട്ടുണ്ട്. അതെസമയം ഹരിയാന കലാപത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന മോനു മനെസറിന്റെ നിരവധി ഫാൻ പേജുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഇപ്പോഴും ആരോപണപ്രത്യാരോപണങ്ങൾ നടക്കുകയാണ്. നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭയിലുന്നയിച്ച സബ്മിഷൻ ചർച്ചയായിരിക്കുകയാണ്.






ഇന്റർനെറ്റിലൂടെയുള്ള വ്യാജ വാർത്തകളുടെയും, വംശീയ-വർഗ്ഗീയ-ജാതീയ വിദ്വേഷങ്ങളുടെയും പ്രചാരണം തടയുന്നതിന് ഇന്ത്യയിൽ നിലവിലുള്ള സംവിധാനം 2009ലെ ഐടി റൂൾസ് ആണ്. ഈ ചട്ടങ്ങളുടെ ഭാഗമായി ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ കേന്ദ്രം ഗസറ്റ് വിജ്ഞാപനം വഴി 'ഡെസിഗ്നേറ്റഡ് ഓഫീസർ' ആയി നിയമിക്കുകയാണ് ചെയ്യുക. 2008ൽ ഭേദഗതി ചെയ്യപ്പെട്ട ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 69എ വകുപ്പിന്റെ രണ്ടാം ഉപവകുപ്പിൽ പറയുന്ന അധികാരങ്ങളുടെ പ്രയോഗമാണ് ഈ ഉദ്യോഗസ്ഥന്റെ ജോലി. മണിപ്പൂരിൽ നടന്ന വർഗ്ഗീയ അക്രമങ്ങൾക്കിടയിൽ രണ്ട് സ്ത്രീകൾ അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളുടെ പ്രചാരണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രയോഗിച്ച വകുപ്പാണ് ഐടി ആക്ടിലെ 69എ വകുപ്പ്. പൊതുജനത്തിന് ആക്സസ് ചെയ്യാവുന്ന ഇന്റർനെറ്റിലെ വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ അധികാരികളെ ചുമതലപ്പെടുത്തുന്നതാണ് ഈ വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്. ഈ ചുമതല നിർവ്വഹിക്കാനാണ് ഡെസിഗ്നേറ്റഡ് ഓഫീസറെ നിയമിക്കുന്നത്. ഈ ഓഫീസർക്ക് ഓരോ സംസ്ഥാനത്തും നോഡൽ ഓഫീസർമാരുണ്ടാകും.






കേരളത്തിൽ ഐടി സെക്രട്ടറിയാണ് നോഡൽ ഓഫീസർ. ഈ നോഡൽ ഓഫീസർക്കാണ് വെബ്സൈറ്റുകൾ, യൂടൂബ് ചാനലുകൾ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതിയുണ്ടെങ്കിൽ സമർപ്പിക്കേണ്ടത്. ഇദ്ദേഹത്തിന് നേരിട്ട് ഒരു വെബ്സൈറ്റിനെയും ബ്ലോക്ക് ചെയ്യാനാകില്ല. പകരം കേന്ദ്രത്തിന്റെ ഡെസിഗ്നേറ്റഡ് ഓഫീസർക്ക് ശുപാർശ നൽകാം. നോഡൽ ഓഫീസറെക്കൂടാതെ ചീഫ് സെക്രട്ടറി മുഖാന്തിരവും ഇത്തരം ആവശ്യങ്ങൾ സംസ്ഥാനങ്ങൾക്ക് ഡെസിഗ്നേറ്റഡ് ഓഫീസർക്ക് അയയ്ക്കാവുന്നതാണ്. ഡെസിഗ്നേറ്റഡ് ഓഫീസർക്ക് നേരിട്ട് ഒരു പരാതിയും സ്വീകരിക്കാൻ അനുവാദമില്ല. ഇങ്ങനെ സ്വീകരിക്കുന്ന പരാതികളിൽ ഡെസിഗ്നേറ്റഡ് ഓഫീസർ ഒറ്റയ്ക്ക് തീരുമാനമെടുക്കുകയല്ല ചെയ്യുക. അദ്ദേഹം ചെയർമാനായ ഒരു സമിതി ഈ പരാതികളും നിർദ്ദേശങ്ങളും പരിശോധനയ്ക്കെടുക്കും. ഇന്റർനെറ്റും അതിനെ ആധാരമാക്കിയുള്ള പ്ലാറ്റ്ഫോമുകളും വളരുകയാണ്.





ഒപ്പം ഇന്റർനെറ്റിലെ വാർത്തകൾ ബ്ലോക്ക് ചെയ്യപ്പെടുന്നതിന്റെ അളവും കൂടിവരുന്നു. 2022ൽ മാത്രം 6,775 യുആർഎലുകളാണ് കേന്ദ്രം ബ്ലോക്ക് ചെയ്തത്. ഐടി റൂൾസ് പ്രകാരം രൂപീകരിക്കപ്പെട്ട സമിതി ഈ വർഷത്തിൽ 53 തവണ യോഗം ചേർന്നു.ബ്ലോക്ക് ചെയ്യപ്പെട്ട ലിങ്കുകളിൽ നിരവധി സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലെ ലിങ്കുകളും പെടുന്നുണ്ട്. സോഷ്യൽ മീഡിയ ലിങ്കുകളിൽ പകുതിയോളവും ട്വിറ്ററിന്റേതായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കർണാടക ഹൈക്കോടതിയിൽ ഇതിനെതിരെ ട്വിറ്റർ നിയമപോരാട്ടം നടത്തുന്നുണ്ടായിരുന്നെങ്കിലും എലൺ മസ്ക് സ്ഥാനമേറ്റെടുത്തതിനു ശേഷം കമ്പനിയുടെ നിലപാടുകളിൽ മാറ്റങ്ങൾ വന്നു. 2023 മാർച്ച് മാസത്തിൽ ദി ഹിന്ദു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നടപ്പുവർഷം ആദ്യ മൂന്നുമാസങ്ങൾക്കുള്ളിൽ 4,999 യൂടൂബ് ലിങ്കുകളാണ് നീക്കംചെയ്യപ്പെട്ടത്. മാർച്ച് പത്ത് വരെ 974 കണ്ടന്റുകൾ നീക്കം ചെയ്യാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. ഇങ്ങനെ യുആർഎലുകൾ നീക്കം ചെയ്യുന്നതിനും സൈറ്റിനെയോ ചാനലുകളെയോ പൂർണ്ണമായും ബ്ലോക്ക് ചെയ്യുന്നതിനുമായി 2014 മുതൽ 2022 വരെ 6935 ഓർഡറുകളാണ് ഐടി മന്ത്രാലയം പുറത്തിറക്കിയത്.

Find out more: