റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമായി അധികൃതർ അറിയിച്ചു.

വിമാന സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലും നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞുവെന്നാണ് സിയാല്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് നീക്കിയാണ് റണ്‍വേ സാധാരണ നിലയിലേക്കെത്തിച്ചത്. കനത്ത മഴമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനങ്ങള്‍ക്ക് ഇതോടെ മടങ്ങിപ്പോകാനായി. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതോടെയാണ് വ്യാഴാഴ്ച രാത്രി വിമാനത്താവളം അടയ്‌ക്കേണ്ടിവന്നത്.റണ്‍വേ അടച്ചതുമൂലം കൊച്ചിയിലേക്കുള്ളതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരുന്നു. അപ്രതീക്ഷിത റദ്ദാക്കല്‍ യാത്രക്കാരെ വലച്ചു. പലരും വിമാനത്താവളത്തില്‍ കുടുങ്ങി. അവർക്കൊക്കെ ആശ്വാസ വാർത്തയാണിത്. 

Find out more: