ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നു.
അതേസമയം വെബ്‌സൈറ്റില്‍ നിന്ന് രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വക്തമാക്കി.
വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇ ഹെല്‍ത്തിന്റെ വെബ്‌സൈറ്റില്‍ ഇ ഹെല്‍ത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങള്‍ അറിയേണ്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാഹ്യമായ എല്ലാ ഇടപെടലുകളും ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നതിനുള്ള സുശക്തമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോള്‍ തന്നെ വെബ്‌സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ഇ ഹെല്‍ത്ത് പ്രോജക്ടിന്റെ മുഴുവന്‍ രേഖകളും ഫയല്‍ ഫ്‌ളോ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌റ്റേറ്റ് ഡാറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനാല്‍ ഏത് തരത്തിലുള്ള സൈബര്‍ അറ്റാക്കിനെയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവലുള്ളതെന്നും അതിനാല്‍ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.