ശൈലജ ടീച്ചറുടെ വാക്കുകൾക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം! മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ താരസംഘടനയായ 'അമ്മ'യുടെ വനിത ദിനാഘോഷ പരിപാടിയായ "ആർജവ-2022' ഉദ്‌ഘാടനം ചെയ്യാനെത്തിയത് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. താൻ ഇരയല്ല, അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയാറായത് വലിയ മാറ്റമാണെന്ന് പ്രസംഗത്തിനിടെ ടീച്ചർ പറഞ്ഞത് അന്ന് ഏറെ ശ്രദ്ധ നേടുകയുമുണ്ടായി. ഇപ്പോഴിതാ അതേ പ്രസംഗത്തിൽ ടീച്ചർ പറഞ്ഞ മറ്റ് ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്.
ചിലർ പറയുന്നത് കേൾക്കാം, വർഷങ്ങളോളമെന്നെ ദ്രോഹിച്ചെന്ന്.. എന്തിനാ വർഷങ്ങളോളം കാത്തുനിൽക്കുന്നേ പരാതി പറയാൻ..??"ഒരു തവണ അഹിതമായൊരു നോട്ടമോ വാക്കോ സ്പർശമോ ഉണ്ടായാൽ ഇവിടെ നിർത്തണം എന്ന് പറയാനുള്ള ആർജ്ജവം സ്ത്രീകൾ ആർജ്ജിക്കണം, ഞാനൊരു വ്യക്തിയാണെന്ന് തുറന്ന് പറയാനും നേരിടാനും ആർജവമില്ലെങ്കിൽ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തൻറേതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകൾ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ് പ്രവണതകൾക്കെതിരെ നിൽക്കണ'മെന്നും പ്രസംഗത്തിനിടെ ശൈലജ ടീച്ചർ പറയുകയുണ്ടായി. ഇത് കേട്ട് ചുറ്റും കൂടി നിന്ന നടിമാർ ചിരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്.
പീഡിക്കപ്പെട്ട സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുൻ ആരോഗ്യമന്ത്രിയുടെ ഈപ്രസ്താവന മീടൂ മൂവ്‌മെൻറിനെയുൾപ്പെടെ തള്ളിപ്പറയുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളോളമല്ല, ജന്മം മുഴുവൻ ദ്രോഹിക്കപ്പെട്ടാലും പരാതിപ്പെടാൻ പോയിട്ട്, പ്രിയപ്പെട്ടവരോടുപോലുമത് പങ്കുവയ്ക്കാനുള്ള പ്രിവിലേജ് ഇല്ലാത്തവരാണിവിടെയുള്ള ഭൂരിഭാഗം സ്ത്രീകളുമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ചിലർ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമ മേഖലയിലെ പോഷ് ആക്ട് സംബന്ധിച്ച് അഡ്വ. ടീന ചെറിയാൻ സംസാരിച്ചു. നടിമാരുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ അമ്മ പ്രസിഡൻറ് മോഹൻലാൽ ഉദ്‌ഘാടനം ചെയ്തു.
ശൈലജ ടീച്ചർ പറഞ്ഞത് അതിക്രമങ്ങൾക്കെതിരെ കൃത്യസമയത്ത് പ്രതികരിക്കണമെന്ന് മാത്രമാണെന്നും മറിച്ചുള്ള വ്യാഖ്യാനങ്ങൾ അനാവശ്യമാണെന്നുമുള്ള മറുവാദങ്ങളും ഇതോടൊപ്പം സോഷ്യൽമീഡിയയിൽ ഉയരുന്നുമുണ്ട്. കലൂർ 'അമ്മ' ഓഫിസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖ, ഷബാനിയ അജ്മൽ, രചന നാരായണൻകുട്ടി എന്നിവർ സംസാരിക്കുകയുണ്ടായി. പല സാഹചര്യങ്ങളാൽ അതിക്രമത്തിനെതിരെ പ്രതികരിക്കാൻ പറ്റാത്ത സ്ത്രീകൾക്ക് മുന്നോട്ട് വരാൻ പ്രചോദനം നൽകുന്നതിന് പകരം നിരുത്സാഹപ്പെടുത്തുന്ന പ്രസ്താവനയാണ് ഇതെന്നാണ് ഉയരുന്ന വിമർശനം.
Find out more: