വയനാട് മണ്ഡലത്തിലെ 41 അതിഥി തൊഴിലാളികള്‍ക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നേരത്തെ തന്നെ 25 കിറ്റുകള്‍ നല്‍കിയിരുന്നുവെന്നും തൊഴിലാളികള്‍ സ്വയം പാചകം ചെയ്തു കഴിച്ചു കൊള്ളാമെന്ന് അറിയിച്ചതാണെന്നും കാട്ടി മുഖ്യ മന്ത്രി സ്‌മൃതി ഇറാനിക്ക് മറുപടി നൽകി. വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായത്താൽ ഭക്ഷണം ലഭ്യമാക്കിയെന്ന വാര്‍ത്തയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

 

  ഒപ്പം അവിടെ ആര്‍ക്കും ഭക്ഷണ ദൗര്‍ലഭ്യമില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കും പ്രയാസങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനെ ഇകഴ്ത്തിക്കാണിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണമെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്തു കഴിച്ചു കൊള്ളാം എന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ കിറ്റുകള്‍ നല്‍കിയത്.

 

   അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവുമില്ല, അങ്ങനൊരു പരാതി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. ഇന്നലെ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വ്യാജപ്രചാരണമെന്ന നിലയ്ക്ക് അവഗണിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതി, അമേഠിയില്‍ സഹായവുമായി രാഹുലും എന്നൊരു വാര്‍ത്ത ഡൽഹിയില്‍ നിന്ന് വന്നതായി കണടു.

 

  സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നതു കണ്ടു. ഒരു കാര്യമേ പറയാനുള്ളൂ. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഇവിടെ യോജിപ്പോടെ തന്നെയാണ് ചെയ്യുന്നത്.

 

  ഇതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാണിക്കുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണം." മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ട വാര്‍ത്ത വയനാട്ടിൽ അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്നതാണ്. അന്വേഷിച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ നിന്നാണ് അങ്ങനെയൊരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നതെന്ന് മനസ്സിലായി.

 

 

  അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സൽ എന്നയാളുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കു വേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്സ് ഉടമയും ഏജൻ്റും എത്തിച്ചു കൊടുക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ ക്വാര്‍ട്ടേഴ്സില്‍ 25 കിറ്റുകള്‍ നല്‍കി.

 

  തങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം ബിജെപി പ്രാദേശിക നേതൃത്വം സ്മൃതി ഇറാനിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

  വരുംദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ അമേഠി സ്വദേശികള്‍ ഉള്‍പ്പെടെയുള്ള അതിഥി തൊഴിലാളികള്‍ക്ക് സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേഠിയിലേയ്ക്ക് രാഹുൽ ഗാന്ധി ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറുകളും എത്തിച്ചതിനു പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ നടപടി.

మరింత సమాచారం తెలుసుకోండి: