കോവിഡ് ഭീതിയില്‍ മറുനാടുകളില്‍നിന്നു ജന്മമനാട്ടിലേക് പാലായനം ച്യ്തു ലക്ഷങ്ങൾ.
വന്ദേ ഭാരത് മിഷന്റെ രണ്ടാം ദിനമായിരുന്ന ഇന്നലെയും കേരളത്തിലേക്കു രണ്ടു വിമാനങ്ങളെത്തി.
സൗദി അറേബ്യയില്‍നിന്നു കരിപ്പുരിലിറങ്ങിയ വിമാനത്തിലെത്തിയത് 152 പേര്‍. ബഹ്‌റൈനില്‍നിന്നു കൊച്ചിയിലിറങ്ങിയത് അഞ്ചു കുട്ടികളടക്കം 182 യാത്രക്കാര്‍.
രാത്രി എട്ടരയോടെ കരിപ്പുരിലിറങ്ങിയ വിമാനത്തിലെത്തിയതില്‍ പത്തുപേര്‍ കര്‍ണാടക സ്വദേശികളാണ്.
രണ്ടു പേര്‍ തമിഴ്‌നാട്ടില്‍നിന്നും. അമ്മയാകാനിരിക്കെ അന്യനാട്ടില്‍ അനിശ്‌ചിതമായി കുടുങ്ങിയതിന്റെ ആശങ്ക നേരത്തേ മംഗളവുമായി പങ്കിട്ട കോട്ടയം കുറവിലങ്ങാട് സ്വദേശിനി അഞ്‌ജുമോള്‍ ജോസുള്‍പ്പെടെ 84 ഗര്‍ഭിണികളും ഈ വിമാനത്തിലെത്തി.
നാലു കുഞ്ഞുങ്ങളും 70 വയസിനു മുകളില്‍ പ്രായമുള്ള മൂന്നു പേരും സൗദിയില്‍നിന്നെത്തി. അടിയന്തര ചികിത്സയ്‌ക്ക് എത്തിയവരാണ് അഞ്ചു പേര്‍. 952 റിയാല്‍ (ഏകദേശം 18,944 രൂപ) ആയിരുന്നു ടിക്കറ്റ് നിരക്ക്.മലപ്പുറം - 48, പാലക്കാട് - 10, കോഴിക്കോട് - 23, വയനാട് - നാല്, ആലപ്പുഴ - മൂന്ന്, എറണാകുളം - അഞ്ച്, ഇടുക്കി - മൂന്ന്, കണ്ണൂര്‍ - 17, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - ഒമ്പത്, കോട്ടയം - ആറ്, പത്തനംതിട്ട - ഏഴ്, തിരുവനന്തപുരം - രണ്ട് എന്നിങ്ങനെയാണു ജില്ലാടിസ്‌ഥാനത്തിലുള്ള കണക്ക്.
രണ്ടു പേര്‍ സന്ദര്‍ശക വിസയിലെത്തി സൗദിയില്‍ കുടുങ്ങിയതായിരുന്നു.
പുറപ്പെടുന്നതിനു മുമ്പ് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ശരീരോഷ്‌മാവ് പരിശോധിച്ചു.
വിമാനത്തില്‍ ഭക്ഷണം വിളമ്പില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. നാളെ റിയാദ്-ഡല്‍ഹി, 12-ന് ദമാം-കൊച്ചി, 13-നു ജിദ്ദ-ഡല്‍ഹി, 14-ന് ജിദ്ദ-കൊച്ചി വിമാനങ്ങളാണു സൗദിയില്‍നിന്നു പുറപ്പെടുക.രാത്രി വൈകി കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ കാസര്‍ഗോഡ് (1), കണ്ണൂര്‍ (2), കോഴിക്കോട്-(4), മലപ്പുറം (5), പാലക്കാട് (15), തൃശൂര്‍ (37), എറണാകുളം (35), കോട്ടയം (23), ആലപ്പുഴ (14), ഇടുക്കി (7), പത്തനംതിട്ട (19), കൊല്ലം (10), തിരുവനന്തപുരം (1) സ്വദേശികളാണ് എത്തിയത്. ബംഗളുരു സ്വദേശികളായ മൂന്നു പേരും മധുര സ്വദേശിയായ ഒരാളുമെത്തി.
എല്ലാവരെയും ആരോഗ്യ പരിശോധനയ്‌ക്കു ശേഷം അതത് ജില്ലയിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയി.
ഇന്ന് രണ്ടു വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും. മസ്‌കത്ത്-കൊച്ചി വിമാനം രാത്രി 8.50നും കുവൈത്ത്-കൊച്ചി വിമാനം രാത്രി 9.15നും ലാന്‍ഡ് ചെയ്യും. 12 വരെ അഞ്ചു വിമാനങ്ങള്‍ കൂടി കൊച്ചിയിലേക്കു നിശ്‌ചയിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി അബുദബിയില്‍നിന്നുള്ള വിമാനം കൊച്ചിയിലെത്തിയിരുന്നു.