ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോൺഗ്രസിനെ ഉപദേശിക്കേണ്ടെന്ന് വിടി സതീശൻ! കോൺഗ്രസിൻറെ പരാജയത്തിൽ കെ സുരേന്ദ്രനെക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയനാണ്. സംഘപരിവാർ നേതൃത്വവുമായി പിണറായി വിജയനുള്ള ബന്ധമാണ് സിബിഐയെ പോലും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളർന്നതെന്നും പ്രതിപക്ഷ നേതാവ് ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോൺഗ്രസിനെ ഉപദേശിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കേരളത്തെ കബളിപ്പിക്കുകയാണ്. ഒരു ലക്ഷത്തിൽ കൂടുതലുള്ള ചെക്കുകൾ മാറ്റി നൽകേണ്ടെന്നാണ് ധനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. മുടിഞ്ഞ തറവാടാക്കി കേരളത്തെ മാറ്റിയിട്ട് എന്ത് നവകേരള സദസ്സാണ് സംഘടിപ്പിക്കുന്നത്. അഞ്ച് മാസം മുൻപ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ ലഭിച്ച നിവേദനങ്ങളിൽ ഒന്നെങ്കിലും തുറന്ന് നോക്കിയിട്ടുണ്ടോ? എന്നിട്ടാണ് ഇപ്പോൾ കിട്ടിയ നിവേദനങ്ങളുടെ എണ്ണത്തിൽ മുഖ്യമന്ത്രി അഭിമാനം കൊള്ളുന്നത്.
ഒന്നും നടക്കാത്തതു കൊണ്ടാണ് പരാതികളുടെ എണ്ണം കൂടുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രി തന്നെ നവകേരള സദസ്സ് ഗംഭീരമാണെന്ന് പറയുന്നത്. നവകേരള സദസ്സ് വലിയ സംഭവം ആയിരുന്നോയെന്ന് പറയേണ്ടത് ജനങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല പറയേണ്ടത്. പാവങ്ങളെ ആട്ടിത്തെളിച്ചാണ് കൊണ്ടു പോകുന്നത്. കുട്ടികളെ പങ്കെടുപ്പിക്കുന്നതും സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നതും വിലക്കിയത് ഉൾപ്പെടെ നാല് ഉത്തരവുകളാണ് കോടതികളിൽ നിന്നുണ്ടായിരിക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും പണം പിരിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് പറവൂർ മുൻസിപ്പൽ സെക്രട്ടറി പണം നൽകിയത്. ഇപ്പോൾ സെക്രട്ടറിയുടെ കയ്യിൽ നിന്നും പണം പോയി. മന്ത്രി രാജേഷിൻറെ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കോടതി റദ്ദാക്കി കോടതിയും പിരിഞ്ഞ ശേഷം ഞായറാഴ്ചയാണ് മന്ത്രി വാദം പറയാൻ എത്തിയിരിക്കുന്നത്.
മഹാരാജാവ് എഴുന്നള്ളുമ്പോൾ മതിലുകളും കെട്ടിടങ്ങളുമൊക്കെ പൊളിഞ്ഞുവീഴും. കുട്ടികളെ വെയിലത്ത് നിർത്തിയിട്ടാണ് അവർ അവേശം കൊണ്ടാണ് വന്നതെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായിരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് ഇരുന്ന് ഭരണം നടത്തി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മന്ത്രിമാരെയും കൂട്ടി 44 ദിവസം ടൂർ പോകുന്ന പരിപാടിയെ അശ്ലീലനാടകം എന്നല്ലാതെ എന്താണ് പറയേണ്ടത്. അശ്ലീലം എന്ന വാക്കിൻറെ അർഥം അറിയില്ലെങ്കിൽ മുഖ്യമന്ത്രി മീഡിയ അഡൈ്വസറായ പ്രഭാവർമയോട് ചോദിച്ചാൽ മതി. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തിയ എല്ലാ അന്വേഷണവും ഒരു ദിവസം മടക്കിക്കെട്ടി.
സംഘപരിവാറും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണിത്. എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കാൻ തായാറാകാതിരുന്നതെന്നാണ് കോൺഗ്രസിനെ ഉപദേശിക്കുന്ന പിണറായി വിജയനോട് ചോദിക്കാനുള്ളത്. കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ് സിതാറാം യെച്ചൂരിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കൂട്ടു നിന്ന ആളാണ് പിണറായി വിജയൻ. പിണറായി ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അങ്ങനെയുള്ള പിണറായിയുടെ ഉപദേശം ഞങ്ങൾക്കു വേണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.
Find out more: