ഇന്ത്യ പാക് അതിര്‍ത്തിയിലും ന്യൂഡല്‍ഹിയിലും ഇണ്ടായ ഭൂചലനത്തില്‍ പാകിസ്ഥാനില്‍ വന്‍ നാശനഷ്ടം. ഇന്ന് വൈകിട്ട് 4.5 നാണ് ഭൂചലനമുണ്ടായത്. പാകിസ്ഥാനില്‍ കുട്ടികളടക്കം 8 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാക് അധീന കാശ്മീരിലും വടക്കന്‍ ഭാഗങ്ങളിലുമാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടു നിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കശ്മീരിലെ മിര്‍പുര്‍ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശംവിതച്ചത്. മിര്‍പുരില്‍ റോഡുകള്‍ നെടുകെ പിളര്‍ന്നു. ഒരു കെട്ടിടം തകര്‍ന്ന് വീഴുകയും ചെയ്തു. ഈ അപകടത്തില്‍ മാത്രം 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം

Find out more: