കനേഡിയൻ സ്കൂളുകളിലെ ക്രൂരമായ വംശഹത്യയും, ലൈംഗിക പീഡനവും; മാപ്പു പറഞ്ഞു മാർപ്പാപ്പ! കത്തോലിക്ക സ്കൂളുകളിൽ ക്രിസ്തീയ വത്കരണത്തിൻ്റെ പേരിൽ നടന്ന വംശഹത്യയകളിൽ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ എത്തിയ തദ്ദേശീയ ഗോത്രവർഗ സംഘന പ്രതിനിധികളോടാണ് മാർപാപ്പ മാപ്പ് പറഞ്ഞതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്തോലിക്ക സഭയുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ ക്രൂരതയ്ക്ക് ദൈവത്തോട് മാപ്പ് പറയുന്നുവെന്ന് മാർപാപ്പ പറഞ്ഞു. അഗാധമായ വേദനയുണ്ടാക്കുന്ന കാര്യമാണിത്. പശ്ചാത്താപത്തിൻ്റെ പാതയിൽ സഞ്ചരിച്ച് ഗോത്ര സമൂഹങ്ങളോട് മാപ്പ് പറഞ്ഞ കനേഡിയൻ ബിഷപ്പുമാർക്കൊപ്പം താൻ പങ്കുചേരുന്നതായും മാർപാപ്പ പറഞ്ഞു.




   ജൂലൈ അവസാനത്തോടെ കാനഡ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വെള്ളിയാഴ്ച മാർപാപ്പ വ്യക്തമാക്കി. കാനഡയിലെ ക്രിസ്ത്യൻ പള്ളികളുടെ കീഴിൽ തദ്ദേശവാസികൾ നേരിട്ട ക്രൂരതകൾക്കെതിരെയാണ് മാർപാപ്പ പ്രതികരണം നടത്തിയത്.തങ്ങളുടെ പൂർവികർക്കെതിരെ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ക്രൂരതകൾക്ക് മാർപാപ്പ മാപ്പ് പറയണമെന്നും സഭ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർ മാർപാപ്പയെ കാണാൻ എത്തിയത്.





    "കത്തോലിക്ക സഭയിലെ അംഗങ്ങളുടെ നിന്ദ്യമായ പെരുമാറ്റത്തിന് ഞാൻ കർത്താവിനോട് ക്ഷമ ചോദിക്കുന്നു. ഞാൻ വളരെ വേദനിക്കുന്നുവെന്ന് എന്റെ ഹൃദയത്തിൽ തൊട്ട് പറയുകയാണ്. മാപ്പ് പറഞ്ഞ കനേഡിയൻ ബിഷപ്പുമാർക്കൊപ്പം താനും പങ്കു ചേരുകയാണ്" - എന്ന് മാർപാപ്പ പറഞ്ഞു.  തദ്ദേശീയരായ ആളുകളുടെ വീടുകളിൽ നിന്ന് കുട്ടികളെ ബലമായി ക്രിസ്ത്യൻ സ്കൂളുകളിൽ ചേർക്കുകയും അവിടെ താമസിപ്പിച്ച് മതം മാറ്റുകയും സ്വന്തം സംസ്‌കാരത്തിൽനിന്നു പുറത്തുവരാനാവശ്യപ്പെട്ട് ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കുകയുമായിരുന്നു. വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറയണമെന്ന് കനേഡിയൻ സർക്കാർ മുൻപ് ആവശ്യപ്പെട്ടിരുന്നു. 






 ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. കാനഡയിലെ 130 റസിഡൻഷ്യൽ സ്‌കൂളുകളിൽ മുക്കാൽ ഭാഗവും കത്തോലിക്കാ മിഷനറി സഭകളായിരുന്നു നടത്തിയിരുന്നത്. 19മത് നൂറ്റാണ്ട് മുതൽ 1970കൾ വരെ സർക്കാർ ധനസഹായമുള്ള ക്രിസ്ത്യൻ സ്കൂളുകളിൽ ചേരാൻ ക്രിസ്തീയവത്കരണവും പീഡനവും വ്യാപകമായിരുന്നു. കാനഡയിൽ മാത്രം 150,000ലധികം തദ്ദേശീയരായ കുട്ടികൾ ഇരകളായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കാനഡയിലെ കത്തൊലിക്ക സഭ കഴിഞ്ഞവർഷം മാപ്പ് പറഞ്ഞിരുന്നു.  

Find out more: