അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലേർട്ട് ഉള്ള ജില്ലകൾ ഏതൊക്കെ? ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് സംസ്ഥാനത്തിൻ്റെ മുൻവർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മൂന്ന് ദിവസവും റെഡ് അലേർട്ടാണ്. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തവണ മൺസൂൺ എത്തുമ്പോഴേക്കും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ തുടങ്ങിയിരിക്കുകയാണ്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യങ്ങൾ വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണൺ.
അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ഇത്തരത്തിൽ അതിതീവ്ര മഴ പെയ്യുമ്പോൾ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിയും സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിക്കേണ്ടത് നിർണായകമാണ്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം.കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലെ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കുകയും വേണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. ജില്ലാ കേന്ദ്രങ്ങളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളുടെയും നമ്പർ സൂക്ഷിക്കേണ്ടതും, അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിൽ സഹായങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കേണ്ടതുമാണ്.
Find out more: