നിങ്ങൾ പോരാട്ടം നിർത്തിയില്ലെങ്കിൽ നടപടി തുടരുമെന്നു വീണ്ടും മുന്നറിയിപ്പുമായി പുടിൻ! യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാൽ മാത്രമേ പിന്മാറൂ എന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ആവശ്യം യുക്രൈൻ അംഗീകരിക്കണമെന്നും തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള സംഭാഷണത്തിൽ പുടിൻ ആവശ്യപ്പെട്ടു. യുക്രൈനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.  അതേസമയം യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസ തകർക്കാൻ റഷ്യ ശ്രമിക്കുന്നതിനായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. യുദ്ധ നിയമങ്ങളുടെ ലംഘനം നടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. ഒഡേസയ്ക്കും മരിയുപോളിനും ഇടയിലുള്ള ഖേഴ്സൺ നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.





   വിന്നിറ്റ്സ്യ നഗരത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്. എട്ട് മിസൈലുകൾ പതിച്ചെന്നാണ് യുക്രൈന്റെ അവകാശവാദം. വിന്നിറ്റ്സ്യയിലെ വിമാനത്താവളം പൂ‍ർണമായും തകർത്തെന്നും യുക്രൈൻ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോഴത്തെ പോരാട്ടം നടക്കുന്നത്. യാഥാർത്ഥ്യം മനസിലാക്കി യുക്രൈൻ ക്രിയാത്മകമായി ഇടപെടണമെന്ന് ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തൽ പ്രഖ്യാപനം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്.





 ബസുകളിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. റെഡ്ക്രോസിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടി. 7,87,300 പേരാണ് പോളിഷ് അതിർത്തി കടന്നത്. 2,28,700 പേർ മോൾഡോവയിലേക്ക് അഭയം പ്രാപിച്ചപ്പോൾ 1,44,700 പേർ ഹംഗറി അതിർത്തി കടന്നു. സ്ലോവാക്യയിലേക്കാണ് ഏറ്റവും കുറവ് ആളുകൾ (1,00,500) പലായനം ചെയ്തത്. സ്വദേശികൾക്ക് പുറമേ 138 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും യുദ്ധസാഹചര്യം കണക്കിലെടുത്ത് യുക്രൈൻ വിട്ടു. അതേസമയം റഷ്യ-യുക്രൈൻ യുദ്ധത്തെത്തുട‍ർന്നുണ്ടായ അഭയാ‍ർത്ഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാ‍ർത്ഥി പ്രശ്നമാണെന്ന് യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷ്ണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. 





പത്ത് ദിവസത്തിനുള്ളിൽ 15 ലക്ഷം അഭയാർത്ഥികൾ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് കടന്നതായി അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാവിധ മാനുഷിക പരിഗണനയും നൽകുമെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടേറസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ യുക്രൈൻ അതിർത്തി കടന്ന് സമീപ രാജ്യങ്ങളിൽ എത്തിച്ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Find out more: