എകെജി സെൻറർ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ ! മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എകെജി സെൻറർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകൻ കസ്റ്റഡിയിൽ.യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറാണ് ജിതിനെന്നാണ് റിപ്പോർട്ട്. എകെജി സെൻറർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കഴക്കൂട്ടം മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്.സ്കൂട്ടറിലെത്തിയ വ്യക്തി സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്ത് വന്നെങ്കിലും ഇതാരാണെന്ന് കണ്ടെത്താൻ കേസ് ആദ്യം അന്വേഷിച്ച പോലീസിനോ, പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിരുന്നില്ല.
സിപിഎം ഓഫീസിന് നേരെയുണ്ടായ ആക്രണത്തിൽ വൻ പ്രതിഷേധമായിരുന്നു സംസ്ഥാനമെമ്പാടും ഉയർന്ന് വന്നത്. ജൂൺ 30ന് അർധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെൻറർ ആക്രമിക്കപ്പെട്ടത്. ആക്രണണം കഴിഞ്ഞ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ചർച്ചയായിരുന്നു.പ്രതികളെ അന്വേഷിച്ചിറങ്ങിയാൽ സിപിഎം പ്രവർത്തകരിലേക്ക് തന്നെ എത്തുമെന്നും അതാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നുമായിരുന്നു കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചിരുന്നത്.സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
ജൂൺ 30 ന് രാത്രി 11.45 ഓടെയായിരുന്നു ഇരുചക്രവാഹനത്തിൽ എത്തിയയാൾ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലായിരുന്നു സംഭവം. പിന്നാലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമായി. കോൺഗ്രസ്- സി പി എം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനും പരസ്പരം ഓഫീസുകൾ ആക്രമിക്കുന്ന നിലയിലേക്കും കാര്യങ്ങൾ എത്തി. എന്നാൽ പ്രതിയാരെന്ന് മാത്രം കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.
ഗൗരീശപട്ടത്ത് എത്തിയ ശേഷം മറ്റൊരാളാണ് ഈ സ്കുട്ടർ ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിലായി കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറാണുള്ളത്. ഇത് ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. എകെജി സെൻറർ ആക്രമണ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
Find out more: