അമൂൽ ബിജെപി പിടിച്ചെടുത്തു; കോൺഗ്രസിനു പണി കിട്ടിയോ? നിരവധി ചൂഷണങ്ങൾ നേരിട്ട കർഷക ജനതയ്ക്ക് പാലിന്റെ പെരുമ കാണിച്ചുകൊടുത്തത് മലയാളിയായ ഡോ. വർഗീസ് കുര്യനും സഹകാരിയായ ത്രിഭുവൻ ദാസ് പട്ടേലും കൂടിയാണ്. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന അമൂൽ 1946 ൽ സ്ഥാപിതമായതോടെ ഗുജറാത്തിലെ ബഹുഭൂരിപക്ഷം വരുന്ന ക്ഷീരകർഷകരുടെ തലവര മാറ്റി വരയ്ക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടിൽ 61,000 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് അമൂൽ നടത്തുന്നത്. ഗുജറാത്തിലെ 18 ജില്ലകളിലായി സ്ഥിതിചെയ്യുന്ന ക്ഷീര യൂണിയനുകളാണ് അമൂലിന്റെ നട്ടെല്ല്. നിലവിൽ 36.4 ലക്ഷം കർഷകരാണ് ഈ ക്ഷീര പ്രസ്ഥാനത്തിന്റെ ഭാഗമായി നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇന്ത്യൻ സഹകരണ മേഖലയുടെ ദീപ്ത സ്തംഭങ്ങളിലൊന്നായ അമൂലിന്റെ അധികാര കേന്ദ്രങ്ങളിൽ ബിജെപി നുഴഞ്ഞു കയറിയിരിക്കുകയാണ്.




   രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അമൂൽ വികസ്വര രാജ്യങ്ങളിലെ സഹകരണ മുന്നേറ്റത്തിനും സ്വയംപര്യാപ്തതയ്ക്കും സാമ്പത്തിക വളർച്ചക്കും ലോകത്തിന് തന്നെ മാതൃകയായ സ്ഥാപനം കൂടിയാണ്. ഗുജറാത്തിലെ കോൺഗ്രസിന്റെ മുതിർന്ന സഹകരണ നേതാക്കളെയെല്ലാം പോയ വർഷങ്ങളിൽ ബിജെപി പാളയങ്ങളിൽ എത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ബിജെപി ഭരണത്തിലെത്തിയത്. 156 സീറ്റുകൾ, പ്രതിപക്ഷത്തിന്റെ ശബ്ദം പോലും കേൾക്കാനിടയില്ലാത്ത സുരക്ഷിത കസേരകളായി ഗുജറാത്ത് നിയമസഭയെ മാറ്റി. ആ വലിയ വിജയം നൽകിയ ആത്മവിശ്വാസം തന്നെയാണ് കാലങ്ങളായി തങ്ങൾക്ക് ബാലികേറാമലയായ അമൂലിനെ പിടിച്ചെടുക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. അമൂൽ ബിജെപിയുടെ എക്കാലത്തെയും ലക്ഷ്യവും അതോടൊപ്പം തന്നെ കിട്ടാക്കനിയുമായിരുന്നു.






അതിന് പ്രധാനമായും കാരണമായത് അമൂലിന്റെ ഭാഗമായിട്ടുള്ള പ്രധാന ക്ഷീര കർഷകരെല്ലാം വരുന്നത് ആനന്ദ്, ഖേദാ ജില്ലകളിൽ നിന്നാണ് എന്നതായിരുന്നു. ഈ ജില്ലകളെല്ലാം പരമ്പരാഗത കോൺഗ്രസ് കോട്ടകളായിരുന്നു. തുടർച്ചയായ ഭരണം ഗുജറാത്തിൽ ലഭിച്ചിട്ടും അമൂൽ മാത്രം ബിജെപിയിൽ നിന്നും അകന്നു നിന്നു. നേരായ വഴിയിലൂടെ അമൂലിലേക്ക് കടക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി പുതിയൊരു തന്ത്രത്തിലൂടെ അമൂലിനെ പിടിച്ചെടുത്തിരിക്കുകയാണ്. വെറും അഞ്ചു ദിവസത്തിനുള്ളിൽ നാലു കോൺഗ്രസ് ഡയറക്ടർമാറെ ബിജെപിയിൽ ചേർത്തു കൊണ്ടാണ് ഇന്ത്യയുടെ പാൽ കേന്ദ്രത്തെ ബിജെപി വരുതിയിലാക്കിയത്. 2023 ആകുമ്പോഴേക്കും 11 ൽ കോൺഗ്രസിന്റെ അംഗസംഖ്യ രണ്ടായി ചുരുങ്ങുകയാണ്. ജോവാൻ സിംഗ് ചൗഹാൻ (മൊതാജ്) സീത ചന്തു പർമർ (താരാപൂർ) ശാരദാ ഹരി പട്ടേൽ (കപദ്വഞ്ച്) ഘേലാ മൻസിംഗ് സാല (കത്ലാൽ) എന്നിവരാണ് ബിജെപി ഗുജറാത്ത് സംസ്ഥാന പ്രസിഡണ്ട് സി ആർ പട്ടേലിൽ നിന്നും കാവി വസ്ത്രം സ്വീകരിച്ച് കൂടാരം മാറിയത്.






മേൽത്തട്ടിൽ മാത്രമല്ല ബിജെപി മാറ്റം വരുത്തിയത്. താഴേത്തട്ടിലെ പ്രാദേശിക സൊസൈറ്റിയിലുൾപ്പെടെ ബിജെപി കൃത്യമായി ഇടപെട്ടു. മുന്നൂറിലധികം വരുന്ന പ്രാദേശിക ക്ഷീരസഹകരണ സ്ഥാപനങ്ങൾ ഇപ്പോൾ ബിജെപിയോടൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ്. പ്രാദേശിക തലത്തിലും കോൺഗ്രസ് വിട്ടു വരുന്നവർക്ക് സൊസൈറ്റി ചെയർമാൻ സ്ഥാനമുൾപ്പെടെ വലിയ അവസരങ്ങളാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. അമൂലിലേക്കുള്ള ബിജെപിയുടെ കടന്നുവരവ് ഗുജറാത്തിലെ സാധാരണക്കാരായ ക്ഷീരകർഷകരിലും അവർ ഇക്കാലമത്രയും വിശ്വസിച്ച കോൺഗ്രസ് പാർട്ടിയിലും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. മുൻ കോൺഗ്രസ് നേതാവും സഹകാരിയുമായ രാം സിംഗ് പാർമറുടെ ബിജെപി പ്രവേശം അമൂലിലേക്കുള്ള താമരയുടെ വേരാഴ്ത്തൽ കൂടിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കോട്ടകളിലൊന്നായി കണക്കാക്കപ്പെടുന്ന, ക്ഷീരകർഷകർ ഏറെയുള്ള ബോർസാദ് മണ്ഡലത്തിൽ കോൺഗ്രസ്സിനേറ്റ പരാജയം ഈ അകൽച്ചയുടെ ആദ്യപടിയായിട്ടാണ് വിലയിരുത്തുന്നത്. ഏഴ് ലക്ഷത്തോളം വരുന്ന ക്ഷീരോൽപാദകരുള്ള ആനന്ദ്, ഖേദാ ജില്ലകളിലെ കോൺഗ്രസിന്റെ സ്വാധീനത്തിന് ബിജെപിയുടെ 'പാലും വെള്ളത്തിലെ പണി' ഗുരുതരമായി ബാധിക്കും. 

Find out more: