ബാങ്കിങ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവേ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിലായിരിക്കും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുക. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുൾപ്പെടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പണിമുടക്കുന്നത്. കാർഷിക നയത്തിനെതിരായ കർഷകരുടെ മാർച്ച് നാളെ ആരംഭിക്കും. ഡൽഹി അതിർത്തിയിൽ മാർച്ച് തടയാനാണ് സാധ്യത. കർഷക സംഘടനകൾ സംയുക്തമായാണ് ദില്ലി ചലോ മാർച്ച് സംഘടിപ്പിക്കുന്നത്. പണിമുടക്കിനെത്തുടർന്ന് പരീക്ഷയ്ക്കൊരുങ്ങിയ വിദ്യാർത്ഥികൾ ആശങ്കയിലാണ്. പരീക്ഷ മാറ്റിവെക്കാത്തതിൽ വിദ്യാർത്ഥികൾ ആകുലരാണ്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നവംബർ 26 ന് രാജ്യവ്യാപക പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് 25 ന് അർധരാത്രി മുതൽ 26 ന് അർധരാത്രി വരെ 24 മണിക്കൂർ സമയം നീണ്ടു നിൽക്കും. അവശ്യസേവന മേഖലകളിൽ ഒഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.
അതേസമയം പണിമുടക്കിൽ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ എന്നിങ്ങനെയുള്ള വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ ബാങ്കുകൾ, റിസർവ് ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ആദായ നികുതി ദായകരമല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 അക്കൗണ്ടിൽ നിക്ഷേപിക്കുക. ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക.
വർഷം 200 തൊഴിൽദിനം വർധിപ്പിച്ച വേതനത്തിൽ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക.പ്രതിരോധ, റെയിൽവെ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വാകാര്യവത്കരണം ഉപേക്ഷിക്കുക. കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക. കേന്ദ്രസർവീസ് പൊതുമേഖല ജീവനക്കാരെ നിർബന്ധപൂർവ്വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക. എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതിക്ക് പകരം മുൻ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെൻഷൻ പദ്ധതി- 1995 മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.