അപാരമായ അഭിനയ ശേഷിയാണ് മഞ്ജു വാര്യർക്ക് എന്ന് സത്യൻ അന്തിക്കാട്! സല്ലാപത്തിലൂടെയായിരുന്നു നായികയായി തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മഞ്ജുവിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിരുന്നു താരം. പ്ലാൻ ചെയ്ത് സിനിമയിലെത്തിയ ആളല്ല താനെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നുവെന്നായിരുന്നു കരിയറിനെക്കുറിച്ച് മഞ്ജു വിശേഷിപ്പിച്ചത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായി സിനിമയിൽ അരങ്ങേറിയ താരമാണ് മഞ്ജു വാര്യർ. മഞ്ജുവിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരുടെ പുസ്തകമായ നിലാവെട്ടത്തിന്റെ അവതാരികയിലായിരുന്നു അദ്ദേഹം ഈ കൂടിക്കാഴ്ചയെക്കുറിച്ചും വിവരിച്ചത്. സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച.
പുതിയ പെൺകുട്ടിയാണ് നായിക. അപാരമായ അഭിനയശേഷിയുള്ള കുട്ടിയാണ്, ആ കുട്ടിയെ ശ്രദ്ധിച്ച് നോക്കൂ സത്യാ എന്ന് ലോഹി പറഞ്ഞിരുന്നതായും അദ്ദേഹം ഓർക്കുന്നു. ഒരു സിനിമാനടിയുടെ പകിട്ടൊന്നുമില്ലാത്തൊരു പാവാടക്കാരി, അതായിരുന്നു അന്നത്തെ മഞ്ജു. മഞ്ജു വാര്യരുടെ അമ്മ എന്ന നിലയിലാണ് ഗിരിജ വാര്യരെ സത്യൻ അന്തിക്കാട് പരിചയപ്പെട്ടത്. ലോഹിതദാസായിരുന്നു മഞ്ജുവിനെയും അമ്മയേയും പരിചയപ്പെടുത്തിയത്. നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെൺകുട്ടി, എന്നാൽ അഭിനയിച്ച് തുടങ്ങിയപ്പോൾ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് അവർ കഥാപാത്രമായി മാറിയത്. ഒരൊറ്റ ഷോട്ടിൽ തന്നെ മഞ്ജുവിലെ അഭിനേത്രിയെ സത്യൻ അന്തിക്കാട് മനസിലാക്കിയ നിമിഷമായിരുന്നു. മകളോടൊപ്പം അന്ന് ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും കൂട്ടുവന്നിരുന്നു.
അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്. തന്റെ നാടിന്റെ തൊട്ടടുത്ത ഗ്രാമത്തിൽ നിന്നായിരുന്നു അവരുടെ വരവ്. കണ്ണൂരിലാണ് ജോലിയെന്നും അത് നിർത്തി പുള്ളിലേക്ക് തിരിച്ച് വരാനുള്ള പ്ലാനിലാണ് താനെന്ന് മാധവവാര്യർ പറഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ് മാധവേട്ടനുമായുള്ള സൗഹൃദം. അദ്ദേഹത്തിന്റെ നിഴലായാണ് ഗിരിജ വാര്യരെ കണ്ടിട്ടുള്ളൂ. ഒരേ നാട്ടുകാരായതിനാൽ ഇടയ്ക്ക് മഞ്ജുവിന്റെ വീട്ടിലേക്ക് പോവാറുണ്ടായിരുന്നു. സിനിമാക്കാരുടെ സൗഹൃദം മാത്രമായിരുന്നില്ല ഞങ്ങളുടേത്. വീട്ടിലെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടെങ്കിലും ഗിരിജ വാര്യരുടെ ഉള്ളിലൊരു എഴുത്തുകാരിയുള്ളതായി അറിയില്ലെന്നും സത്യൻ അന്തിക്കാട് കുറിച്ചിരുന്നു.
മാത്രമല്ല മാധവേട്ടൻ അസുഖബാധിതനായി വിടവാങ്ങിയപ്പോൾ അതെങ്ങനെയാണ് അവർ നേരിടുക എന്നോർത്ത് വിഷമിച്ചിരുന്നു. അത്രയേറെ ഒരുമയോടെ ജീവിച്ചവരായിരുന്നു. യാഥാർത്ഥ്യം ഉൾക്കൊണ്ട് ജീവിക്കുന്ന ഗിരിജ വാര്യരെ ദൂരെ നിന്ന് നോക്കിക്കാണുന്നുണ്ടായിരുന്നു. അതിനിടയിൽ യാദൃശ്ചികമായാണ് ആ കുറിപ്പ് കിട്ടിയത്. കുടുംബസുഹൃത്തായിരുന്നു ആ കുറിപ്പ് എനിക്കയച്ച് തന്നത്. മഞ്ജുവിനെ വിളിച്ചപ്പോൾ അമ്മ കോളേജിൽ പഠിച്ചിരുന്നപ്പോൾ കഥകളൊക്കെ എഴുതുമായിരുന്നു എന്ന് പറഞ്ഞു. ഞാനങ്ങനെ കാര്യമായി ഒന്നും എഴുതാറില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം.
Find out more: