മൈസൂർ സാൻഡൽ സോപ്സിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന; എതിർപ്പുമായി കന്നഡ സംഘടനകൾ രംഗത്ത്! 6.2 കോടി രൂപയുടെ കരാറാണ് തമന്നയുമായി കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ഒപ്പു വെച്ചിരിക്കുന്നത്. ഇതിനെതിരെ 'കർണാടക രക്ഷണ വേദികെ' അടക്കമുള്ള കന്നഡ ഭാഷാ സംഘടനകൾ രംഗത്തുണ്ട്. കന്നഡ‍ ഭാഷാവാദികൾ ചില ന്യായങ്ങൾ മുമ്പോട്ടു വെക്കുന്നുണ്ട്. അതിൽ പ്രധാനം ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നതാണ്. നടി തമന്ന ഭാടിയ മഹാരാഷ്ട്രക്കാരിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും മുംബൈയിലാണ് അവർ ജനിച്ചുവളർന്നത്.  കർണാടകയിലെ വിഖ്യാതമായ മൈസൂർ സാൻഡൽ സോപ്സിന്റെ ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചത് വിവാദമായിരിക്കുകയാണ്.എന്നാൽ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ‌എസ്‌ഡി‌എൽ) കമ്പനിയെ ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടി തമന്ന ഭാട്ടിയയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതെന്ന് കർണാടക സർക്കാർ പറയുന്നു. തമന്നയുടെ ദേശീയതലത്തിലുള്ള പ്രതിച്ഛായ, ഡിജിറ്റൽ സാന്നിധ്യം, യുവാക്കളുമായുള്ള അവരുടെ ബന്ധം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.





മൈസൂർ സാൻഡൽ സോപ്സ് ദേശീയതലത്തിലും ആഗോളതലത്തിലും വളരേണ്ടതുണ്ടെന്ന് മന്ത്രി പാട്ടീൽ വിശദീകരിച്ചു. കർണാടകത്തിൽ നിന്ന് മാത്രമായല്ല മൈസൂർ സാൻഡൽ സോപ്സിന് വരുമാനം ലഭിക്കുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം കെഎസ്ഡിഎൽ 1,785 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇതിൽ കർണാടകയുടെ വിഹിതം 18 ശതമാനമാണ്. ബാക്കി വരുമാനം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.2030 ആകുമ്പോഴേക്കും കമ്പനിയുടെ വിറ്റുവരവ് 5,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് മന്ത്രി പാട്ടീൽ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ മാർക്കറ്റിംഗ് തന്ത്രം പ്രധാനമാണ്. മാർക്കറ്റിംഗ് വിദഗ്ധരുടെ സമിതിയുടെ തീരുമാനമാണ് തമന്നയെ അംബാസഡറായി നിയമിക്കുക എന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യം ബ്രാൻഡ് അംബാസഡറായി പരിഗണിച്ചത് ദീപിക പദുകോൺ, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, കിയാര അദ്വാനി എന്നിവരെയായിരുന്നു. എന്നാൽ, ഡിജിറ്റൽ ലോകത്ത് തമന്നയ്ക്ക് 2.8 കോടി ഫോളോവേഴ്‌സ് ഉണ്ട്.





ഈ സംഖ്യ മറ്റുള്ളവരേക്കാൾ കൂടുതലാണ്. കൂടാതെ അവർക്ക് അഖിലേന്ത്യാ തലത്തിലുള്ള പ്രതിച്ഛായയും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അവരെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. കെയുഎസ്ഡിഎല്ലിൽ കൊണ്ടുവരുന്ന സമഗ്രമായ പരിവർത്തനത്തിന്റെ ഒരു വശം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഡി.എൽ. ജീവനക്കാർ കന്നഡികരാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. ലാഭത്തിന്റെ 30% സർക്കാരിനാണ് നൽകുന്നത്. ഇപ്പോൾ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും വിപണി വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി 435 പുതിയ വിതരണക്കാരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇ-കൊമേഴ്‌സ് വഴി 500 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാനും വിൽപ്പനയിൽ നിന്ന് 150 കോടി രൂപ സമ്പാദിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. വിജയപുരയിൽ കമ്പനിയുടെ ഒരു പുതിയ യൂണിറ്റ് തുടങ്ങുന്നത് ലോക തലത്തിലേക്ക് ബ്രാൻഡിനെ കൊണ്ടുപോകുക എന്ന ലക്ഷ്യം കൂടി വെച്ചാണെന്നും മന്ത്രി വിശദീകരിച്ചു. നടി തമന്ന ഭാട്ടിയയ്ക്ക് മൈസൂർ സോപ്പിന്റെ സംസ്കാരവുമായോ, ഭാഷയുമായോ, ചരിത്രവുമായോ യാതൊരു ബന്ധവുമില്ലെന്നാണ് കർണാടക രക്ഷണ വേദികെ പറയുന്നത്.




അത്തരമൊരു സാഹചര്യത്തിൽ, അവരെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കുന്നത് തീർത്തും അനുചിതമാണ്. തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ച മൈസൂർ സാൻഡൽ സോപ്സിന്റെ നടപടി കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും. ഈ തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ, കർണാടക രക്ഷണ വേദികെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടിഎ നാരായണ ഗൗഡ പറയുന്നു.കന്നഡ നടിമാരിൽ ആരെയെങ്കിലുമൊരാളെ മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറാക്കണമായിരുന്നു എന്നാണ് കർണാടക സംരക്ഷണ വേദികെയുടെ അഭിപ്രായം. കർണാടകയുടെ സാംസ്കാരിക സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയാണത്. അതിനാൽ തന്നെ പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന നൽകണമായിരുന്നു.

Find out more: