ന്യായീകരണ ക്യാപ്സ്യൂളുകളല്ല ജനങ്ങൾക്കാവശ്യമെന്നു വി ടി ബൽറാം! ഇന്ധനവില വർദ്ധനവ് പിടിച്ചു കെട്ടാൻ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേസ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു. ഇന്ധനവില വർധനവിൽ ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്സ്യൂളുകളല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. 2014 മുതൽ ഏതാണ്ട് 18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ അമിതമായ നികുതികളും സർചാർജുമൊക്കെ വഴി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് സമാഹരിച്ചിട്ടുള്ളത്.
ഇതിൽ നിന്നാണ് "ദീപാവലി സമ്മാന"മായി നേരിയ കുറവ് വരുത്താൻ അവർ നിർബ്ബന്ധിതരായിട്ടുള്ളത്. ഇത് ഒട്ടും തൃപ്തികരമോ ആശ്വാസകരമോ അല്ല. എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും രൂക്ഷമായ വിലക്കയറ്റത്തിനിടയാക്കിയിട്ടുള്ള ഈ ഇന്ധനവില വർദ്ധനവിനെ പിടിച്ചു കെട്ടാൻ നികുതികൾ ഗണ്യമായി കുറക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറാകണമെന്നും ബൽറാം വ്യക്തമാക്കി. ചില ശതമാനക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണ് തോമസ് ഐസക്കും ബാലഗോപാലുമൊക്കെ. എന്നാൽ യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണ്.
ഡീസലിൽ നിന്ന് അക്കാലത്ത് ലഭിച്ചിരുന്നത് 4 രൂപയോളമായിരുന്നുവെങ്കിൽ ഇന്ന് ലഭിക്കുന്നത് 12.65 രൂപയാണ്. നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സിപിഎം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്. കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ ചുമ്മാ കൈയ്യും കെട്ടി ഇരുന്ന് അതിന്റെ പങ്കുപറ്റുകയാണ് സംസ്ഥാന സർക്കാരും. ജനങ്ങളോടുള്ള പ്രതിബദ്ധതക്കപ്പുറം ന്യായീകരണ സാഹിത്യങ്ങൾ ചമയ്ക്കുന്നതിലാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന് താത്പര്യം.
നേരത്തേ ഉൽപ്പാദനച്ചെലവ് അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കാനുള്ള മൻമോഹൻ സിംഗിന്റെ നയമാണ് ഇന്ധന വിലവർദ്ധനവിന് കാരണമെന്ന് പറഞ്ഞുനടന്നിരുന്ന ആളുകൾക്ക് ഇപ്പോൾ ആ ന്യായം പറയാൻ കഴിയാതെ വന്നപ്പോൾ ഗോൾ പോസ്റ്റ് മാറ്റി പുതിയ വാദങ്ങളുമായി വരികയാണ്. ഏതായാലും ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്സ്യൂളുകളല്ല, ഈ കൊടിയ ദുരിതത്തിനുള്ള പ്രായോഗിക മരുന്നുകളാണ്. വാറ്റ് നികുതിയും സെസുമൊക്കെ ഗണ്യമായി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട് എന്നതിൽ സംശയമില്ലെന്നും ബൽറാം കൂട്ടിച്ചേർത്തു.
Find out more: