ഇന്ത്യയിൽ ജനാധിപത്യം ഉയിർത്തെഴുന്നേൽക്കും'; പ്രവചനം തള്ളി കോൺഗ്രസ്! അദാനി വിഷയം പ്രതിപക്ഷം പാർലമെൻ്റിലടക്കം ഉന്നയിക്കുകയും സംഭവത്തിൽ സുപ്രീം കോടതി ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് ബിജെപിയ്ക്ക് തിരിച്ചടിയാകുന്ന പ്രവചനമുണ്ടാകുന്നത്. ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾക്കു പിന്നാലെ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികൾ ഓഹരി വിപണിയിൽ വലിയ നഷ്ടമാണ് നേരിടുന്നത്. എന്നാൽ അദാനി നേരിടുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെ മൊത്തത്തിൽ ബാധിക്കുമെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തിരിച്ചടിയാകുമെന്നുമുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരനും നിക്ഷേപകനുമായ ജോർജ് സോറോസ്. എന്നാൽ ഇന്ത്യയ്ക്കെതിരായ കടന്നാക്രമണമാണെന്ന വിമർശനവുമായി ജോർജ് സോറോസിനെതിരെ ബിജെപി രംഗത്തെത്തിയതോടെ വിഷയം ദേശീയതലത്തിൽ വിവാദമായിരിക്കുകയാണ്.
മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിനു മുന്നോടിയായുള്ള പ്രസംഗത്തിൽ ജോർജ് സോറോസ് പറഞ്ഞു. അദാനി ഗ്രൂപ്പിനു മേൽ ഹിൻഡൻബർഗ് നടത്തിയ ആക്രമണം അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ വിപണിയുടെ പ്രതിച്ഛായയെ ബാധിച്ചേക്കുമെന്നാണ് നിലവിലെ ആശങ്ക. കൂടാതെ സെബി അടക്കമുള്ള റെഗുലേറ്ററി സംവിധാനങ്ങളുടെ സുതാര്യതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തോട് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഒരു നിക്ഷേപ അവസരം എന്ന നിലയിൽ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന തിരിച്ചടി രാജ്യത്ത് 'ജനാധിപത്യപരമായ ഉയിർത്തെഴുന്നേൽപ്പിന്' വഴിവെച്ചേക്കുമെന്നാണ് ജോർജ് സോറോസ് പറയുന്നത്. "മോദി ഈ വിഷയത്തിൽ നിശബ്ദനാണ്. പക്ഷെ വിദേശനിക്ഷേപകരുടെ ചോദ്യങ്ങൾക്കും പാർലമെൻ്റിലും അദ്ദേഹത്തിന് ഉത്തരം പറയേണ്ടി വരും. രാഷ്ട്രീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനിയുടെ കമ്പനികൾ ഓഹരി വിപണിയിൽ കടലാസുകമ്പനികളുടെ സഹായത്തോടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നും ഇതുവഴി ശതകോടികളുടെ വായ്പ നേടിയെന്നുമായിരുന്നു ഒരു ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൻ്റെ റിപ്പോർട്ട്.
ഇതിനു പിന്നാലെയുണ്ടായ ഓഹരി തകർച്ചയിൽ ലോകസമ്പന്നരുടെ പട്ടികയിൽ നിന്ന് അദാനി ബഹുദൂരം പിന്നോട്ടു പോകുകയും ചെയ്തു. വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ചോദ്യമുയർത്തിയെങ്കിലും ഒന്നും മറയ്ക്കാനില്ലെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിൻ്റെ നിർദേശങ്ങൾ മുദ്ര വെച്ച കവറിൽ സ്വീകരിക്കാൻ തയ്യാറായില്ല. അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. അദാനി വിഷയത്തിൽ രാഷ്ട്രീയവിവാദം തുടരുന്നതിനിടെയാണ് യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസ് മോദിയ്ക്കെതിരെ കടന്നാക്രമണവുമായി രംഗത്തെത്തിയത്. "അദാനി വിഷയം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ മോദിയ്ക്കുള്ള ബലം ഗണ്യമായി കുറയ്ക്കും. കൂടാതെ ഒഴിച്ചുകൂടാനാകാത്ത പല സാമ്പത്തിക പരിഷ്കാരങ്ങൾക്കും ഇത് വവി തുറക്കുകയും ചെയ്യും. എനിക്ക് അറിയില്ല, പക്ഷെ ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പ് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
" ജോർജ് സോറോസ് പ്രസംഗത്തിൽ വ്യക്തമാക്കി.ബിജെപിയ്ക്കു വിരുദ്ധമായി ലിബറൽ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നയാളാണ് സോറോസ്. ജനാധിപത്യവും സുതാര്യതയും അഭിപ്രായസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ധനസഹായം നൽകുകയാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് സോറോസിൻ്റെ സ്ഥാപനം വ്യക്തമാക്കുന്നത്. മുൻപ് യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജോ ബൈഡനും ബരാക് ഒബാമയ്ക്കും ഹിലരി ക്ലിൻ്റണും സോറോസ് പിന്തുണ നൽകിയിട്ടുണ്ട്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, തുർക്കി പ്രസിഡൻ്റ് റസിപ് തയിപ് എർദോവൻ എന്നിവർക്കെതിരെയും ജോർജ് സോറോസ് വിമർശനമുന്നയിച്ചിട്ടുണ്ട്.രാഷ്ട്രീയവിഷയങ്ങളിൽ ജോർജ് സോറോസ് അഭിപ്രായപ്രകടനം നടത്തുന്നത് ഇതാദ്യമല്ല. 8.5 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ജോർജ് സോറോസ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് എന്ന സന്നദ്ധസ്ഥാപനത്തിൻ്റെ സ്ഥാപകനാണ്.
മോദിയ്ക്കെതിരെ സോറോസ് നടത്തിയ പ്രസ്താവനയെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നുകയറാനുള്ള ദുരുദ്ദേശമാണ് സോറോസ് നടത്തുന്നത് എന്നായിരുന്നു സ്മൃതി ഇറാനിയുടെ കുറ്റപ്പെടുത്തൽ. തൻ്റെ ആവശ്യത്തിനു വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ് സോറോസിനു വേണ്ടതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. "ഇംഗ്ലണ്ടിൽ ഒരു ബാങ്ക് പൊളിച്ചയാളാണ്, ഒരു സാമ്പത്തിക കുറ്റവാളിയാണ്, ഇന്ത്യൻ ജനാധിപത്യവും തകർക്കണമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ കടന്നുകയറാനുള്ള ദുരുദ്ദേശമാണ് ജോർജ് സോറോസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Find out more: