ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളം; മുഖ്യമന്ത്രി!  സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടലാണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു, നവകേരള സദസ്സിൻറെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. തദ്ദശേ സ്ഥാപനങ്ങളെ ഇടതുസർക്കാർ അസ്ഥിരപ്പെടുത്തുന്നെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ഏതാണ് "അസ്ഥിരീകരിക്കൽ" എന്ന് പറഞ്ഞവർ വിശദീകരിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.





തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടന്ന തുക യഥാസമയം നൽകിയിട്ടില്ല എന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വാർഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്. 2022-23 ൽ അത് 26.5 ശതമാനമായും 2023-24 ൽ അത് 27.14 ശതമാനമായും വർധിപ്പിച്ചു. ഇതിനു പുറമേയാണ് മെയിൻറനൻസ് ഫണ്ടും പൊതു ആവശ്യ ഫണ്ടും കൃത്യമായി നൽകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ആയി ഉപയോഗിക്കാൻ അധികാരമുള്ള പൊതു ആവശ്യ ഗ്രാൻഡ് എന്ന ജനറൽ പർപ്പസ് ഫണ്ടിൻറെ ഏപ്രിൽ മുതൽ നവംബർ വരെയുള്ള പ്രതിമാസ ഗഡുക്കൾ നൽകിക്കഴിഞ്ഞു. മൂന്ന് ഗഡുക്കളായി നൽകേണ്ട മെയിൻറനൻസ് ഫണ്ടിൻറെ രണ്ടു ഗഡുക്കൾ നൽകി. അടുത്ത ഗഡുവും കൃത്യസമയത്ത് നൽകും. പദ്ധതിവിഹിതം വികസന ഫണ്ട് ഇനത്തിലുള്ള തുകയും 3 ഗഡു നൽകേണ്ടതിൽ രണ്ടു ഗഡുക്കൾ നൽകിക്കഴിഞ്ഞു.






സംസ്ഥാന സർക്കാർ ഫണ്ടുകൾ നൽകുന്നില്ല എന്ന് തെറ്റായി പറയുന്ന കുറ്റപത്രക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷൻ ഗ്രാൻറ് ശുപാർശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യോജിക്കുന്നതും കേരളത്തിൻറെ സാഹചര്യത്തിൽ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉൾപ്പെടുത്തിയാണ് ഗ്രാൻറ് അനുവദിക്കുന്നത്. അതിൽ പ്രതിപക്ഷത്തിന് അഭിപ്രായമില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു.





സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി 941 ഗ്രാമ പഞ്ചായത്തുകളിലും ഐഎൽജിഎംഎസ് ഓൺലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തി. 270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെൻററുകൾ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിലും, ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൻറെ ആനുകൂല്യങ്ങൾ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.

Find out more: