
അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിൽ 11 എംഎൽഎമാരുൾപ്പെടെ അമ്പതോളം പേരാണ് ബിജെപിയിലെത്തിയത്. സിപിഐയിൽ നിന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഓരോ എംഎൽഎമാരും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഹാൽദിയ എംഎൽഎ താപ്‌സി മൊണ്ഡലിൻ്റെ ബിജെപി പ്രവേശനം നിർണായകമാണ്. സിപിഎമ്മിൽ താൻ മാനസികമായി തകർന്ന നിലയിലാണ്.മിഡ്നാപൂരിൽ നടന്ന റാലിയ്ക്കിടെയായിരുന്നു സുവേന്ദു അധികാരിയുടെ പാർട്ടി പ്രവേശനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ സഹോദരി ശിശിർ അധികാരി, ഇളയ സഹോദരൻ ദിബ്യേന്ദു അധികാരി എന്നിവർ താംലൂക്ക്, കാന്തി ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരാണ്.
പാർട്ടി അംഗത്വം രാജിവെച്ച മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരി ബിജെപിയിലെത്തിയത് രാഷ്‌ട്രീയ എതിരാളികൾക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്. അമിത് ഷായുടെ സാന്നിധ്യത്തിലാണ് സുവേന്ദു അധികാരി ബിജെപി അംഗത്വം സ്വീകരിച്ചത്. 021ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബംഗാൾ ഭരണം പിടിക്കുമെന്ന് അമിത് ഷാ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ബംഗാൾ ജനത 30 വർഷം കോൺഗ്രസിനും 27 വർഷം കമ്മ്യൂണിസ്‌റ്റിനും പത്ത് വർഷം തൃണമൂൽ കോൺഗ്രസിനും നൽകി. ഇനി നിങ്ങൾ അഞ്ച് വർഷം ബിജെപിക്ക് നൽകൂ എന്ന് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ ഇന്ന് പറഞ്ഞു.അമിത് ഷായുടെ വരവ് തൃണമൂൽ കോൺഗ്രസിൽ നഷ്‌ടങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്‌ട്രീയ വിലയിരുത്തൽ.
മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി, ദീപ്താൻഷു ചൗധരി, എംഎൽഎ സിൽഭദ്ര ദത്തയും ന്യൂനപക്ഷ സെൽ നേതാവ് കബീറുൾ ഇസ്ലാമും രാജിവച്ചു. ഇതോടെ കടുത്ത തിരിച്ചടിയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് തൃണമൂലിൽ സാഹചര്യം മോശമാകുന്നത്. കേന്ദ്ര സർക്കാരും മുഖ്യമന്ത്രി മമതയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെയാണ് ഒപ്പം നിന്ന നേതാക്കൾ അടക്കമുള്ളവർ മമതയെ കയ്യൊഴിഞ്ഞ് ബിജെപിയിലേക്ക് നീങ്ങുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ഒഴുകുകയാണ്.