ആദ്യയാത്ര കൊൽക്കത്തയിലേക്കായിരുന്നു.2012 ൽ തൻ്റെ 52-ാം പിറന്നാളിന് ആറ് ദിവസം മുൻപാണ് ഫുട്ബോളിൻ്റെ ദൈവമായ മാറഡോണ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ എത്തിയത്. അന്ന് ചടുല നൃത്തം വെച്ച് കണ്ണൂരിനെയും നാട്ടുകാരെയും മറഡോണ ഇളക്കി മറിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം ഫുട്ബോൾ പ്രേമികളും മറഡോണയെ കാണാൻ എത്തിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ കണ്ണൂർ ജവഹർ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.ബോബി ചെമ്മണൂർ ഇൻറർനാഷനൽ ജ്വല്ലറിയുടെ കണ്ണൂർ ശാഖയും ബോബി ചെമ്മണൂർ എയർലൈൻസും ഉദ്ഘാടനം ചെയ്യാനാണ് മറഡോണ കേരളത്തിലെത്തിയത്. ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വിയോഗം കണ്ണൂരുകാർക്ക് വിശ്വസിക്കാനായിട്ടില്ല.
കനത്ത സുരക്ഷാ സംവിധാനമാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. ഫുട്‌ബോൾ താരങ്ങളായ ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, ഷറഫലി, കെ വി ധനേഷ് തുടങ്ങിയവരുൾപ്പെടെയാണ് ഫുട്ബോൾ ഇതിഹാസത്തെ കണ്ണൂരിൻ്റെ മണ്ണിൽ വരവേറ്റത്.ജെറ്റ് എയർവേസ് വിമാനത്തിലാണ് മറഡോണ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. പ്രത്യേക ഹെലികോപ്റ്ററിലാണ് കണ്ണൂരിലേക്ക് പറന്നത്. കണ്ണൂർ ബ്ലു നൈൽ ഹോട്ടലിൽ അദ്ദേഹം താമസിച്ച മുറി ഇപ്പോഴും ഒരു മ്യൂസിയമായി സൂക്ഷിച്ചിട്ടുണ്ട്. അന്നേ ദിവസം മറഡോണയുടെ പിറന്നാൾ ആഘോഷവും ഇവിടെ നടത്തിയിരുന്നു. 'മറഡോണ സ്യൂട്ട്' എന്ന പേരിലാണ് ഈ മുറി അറിയപ്പെടുന്നത്.